ന്യൂഡൽഹി: അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് കൺസൾട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുൽ ഗാന്ധിക്ക് ബന്ധമില്ലെന്ന് കോൺഗ്രസ്. ബിജെപി നടത്തുന്നത് വ്യാജപ്രചാരണമാണ്. കോൺഗ്രസ് കേംബ്രിഡ്ജ് അനലറ്റിക്കിന്റെ സഹായം തേടിയിട്ടില്ല. ബിജെപിയും ജെഡിയുമാണ് കമ്പനിയെ ഉപയോഗപ്പെടുത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. അഞ്ച് കോടിയിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയ വിവരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫർ വൈലി നൽകിയ വിവരങ്ങളുടെ സഹായത്തോടെയാണ് യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ കമ്പനിക്ക് കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. കമ്പനിയുടെ സഹായത്തോടെ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് അതുപയോഗിച്ച് വോട്ട് പിടിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയിൽ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സമൂഹമാധ്യമങ്ങൾ നിയന്ത്രിക്കുന്നതിൽ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.