/indian-express-malayalam/media/media_files/uploads/2018/10/alok-RAKESH-ASTHANA-PM-NARENDRA-MODI-AND-ALOK-VERMA-620x400.jpg)
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വർമ്മയെ നീക്കിയ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. സിബിഐ ഡയറക്ടറെ കേന്ദ്രത്തിന് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. സെലക്ഷന്‍ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനം എടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കാലാവധി ബാക്കി നില്‍ക്കെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് അലോക് വർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിക്ക് അയച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ കോടതി വീണ്ടും സിബിഐ തലപ്പത്ത് തന്നെ നിയമിക്കുന്നത്. അര്‍ദ്ധരാത്രി നടത്തിയ കേന്ദ്ര നീക്കം മരവിപ്പിച്ച കോടതി ഇടക്കാല തലവനെ നീക്കം ചെയ്യുകയും ചെയ്തു. അതേസമയം, അലോക് വർമ്മയ്ക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ കാലയളവില്‍ എടുക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുമായി ആലോചിക്കുക പോലും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജനുവരി 31 വരെയാണ് അലോക് വർമ്മയുടെ കാലാവധി. ഇതിനകം എന്തൊക്കെ നടപടികളായിരിക്കും അലോക് വർമ്മ സ്വീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അലോക് വർമ്മയെ ഡയറക്ടര്‍ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാനുളള പൂര്‍ണമായ അധികാരം കോടതി തിരികെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ എഫ്ഐആറുകള്‍ പരിശോധിക്കുക പോലെയുളള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കൈക്കൊളളാനാവുക.
ഡയറക്ടര്‍ ആയിരുന്ന അലോക് വർമ്മയും ഉപഡയറക്ടര്‍ ആയിരുന്ന രാകേഷ് അസ്താനയും തമ്മില്‍ തര്‍ക്കം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇരുവരെയും നിർബന്ധിത അവധിക്ക് അയച്ചത്. സര്‍ക്കാര്‍ നടപടി ഭരണഘടനാ ലംഘനമാണെന്ന് കാണിച്ചാണ് അലോക് വർമ്മ കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.