/indian-express-malayalam/media/media_files/2025/07/03/nipah-virus-2025-07-03-18-21-20.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ നിപാ വൈറസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏഷ്യയിലെ വിവിധ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ കോവിഡ് മാതൃകയിലുള്ള ആരോഗ്യ പരിശോധനകൾ വീണ്ടും ഏർപ്പെടുത്തി.
പശ്ചിമ ബംഗാളിൽ അഞ്ച് നിപാ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ തായ്ലൻഡ്, നേപ്പാൾ, തായ്വാൻ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ അതിർത്തികളിലും വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള വൈറസാണിത്.
Also Read: ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ;ചർച്ചകൾ വിജയം, ഇന്ന് ഔദ്യോഗിക പ്രഖ്യാപനം
പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയിൽ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഏകദേശം നൂറോളം പേരെ നിരീക്ഷണത്തിലാക്കി ഒരു ഡോക്ടർ, നഴ്‌സ്, മറ്റൊരു ആശുപത്രി ജീവനക്കാരൻ എന്നിവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ മറ്റ് രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിരുന്നു. രോഗവ്യാപനം തടയാൻ പുനെ എൻ.ഐ.വിയിൽ നിന്നുള്ള അത്യാധുനിക മൊബൈൽ ലബോറട്ടറി പശ്ചിമ ബംഗാളിലേക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യക്കാർക്ക് കർശന പരിശോധന
ബാങ്കോക്കിലെ സുവർണഭൂമി, ഡോൺ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളിൽ പശ്ചിമ ബംഗാളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധന ഏർപ്പെടുത്തി.
Also Read: ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്
യാത്രക്കാർക്ക് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം അവർക്ക് പ്രത്യേക ആരോഗ്യ മാർഗനിർദ്ദേശ കാർഡുകളും നൽകുന്നുണ്ട്. നിലവിൽ തായ്ലൻഡിൽ നിപാ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമായി തുടരുമെന്ന് തായ് ആരോഗ്യ മന്ത്രി അനുതിൻ ചാർൺവിരാകുൽ അറിയിച്ചു.
കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന കര അതിർത്തികളിലും പരിശോധന ഊർജിതമാക്കി. വൈറസ് രാജ്യത്തേക്ക് കടക്കുന്നത് തടയാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സ്‌ക്രീനിംഗ് ആരംഭിച്ചതെന്ന് നേപ്പാൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്
നിപാ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തായ്വാൻ ആലോചിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തി യാത്രക്കാർക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുതുക്കുമെന്നും അധികൃതർ അറിയിച്ചു.
പകർച്ചവ്യാധി ഭീഷണിയുള്ള വൈറസുകളുടെ മുൻഗണനാ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപാ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ പ്രകാരം 40 മുതൽ 75 ശതമാനം വരെയാണ് ഈ വൈറസ് ബാധയേറ്റുള്ള മരണനിരക്ക്. തമിഴ്നാട്ടിലും കേരളത്തിലും മുൻപ് നിപാ ബാധ ഉണ്ടായപ്പോൾ സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Read More: പ്രമുഖ മാധ്യമപ്രവർത്തകൻ സർ മാർക്ക് ടള്ളി അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us