/indian-express-malayalam/media/media_files/uploads/2020/05/flights-2.jpg)
ന്യൂഡൽഹി: 2021 ഫെബ്രുവരി 24 വരെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് കോവിഡിനു മുൻപുണ്ടായിരുന്ന അവരുടെ ആഭ്യന്തര പാസഞ്ചർ വിമാന സർവീസുകളുടെ പരമാവധി 60 ശതമാനം മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂവെന്ന് സിവിൽ വ്യോമയാന മന്ത്രാലയം.
60 ശതമാനമാണ് സർവീസുകളുടെ പരിധിയെന്ന് സെപ്റ്റംബർ 2 ന്റെ ഔദ്യോഗിക ഉത്തരവിൽ സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളെ അറിയിച്ചിരുന്നു. എന്നാൽ എത്രകാലത്തേക്കാണ് ഈ പരിധി തുടരുക എന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇക്കാര്യത്തിൽ ഒക്ടോബർ 29 ന് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. “കോവിഡ് -19 ന്റെ നിലവിലുള്ള സാഹചര്യം” കാരണം സെപ്റ്റംബർ 2 ലെ ഉത്തരവ് “2021 ഫെബ്രുവരി 24 ന് രാത്രി 11.59 വരെയോ അല്ലെങ്കിൽ പുതിയ ഉത്തരവുകൾ വരുന്നത് വരെയോ പ്രാബല്യത്തിൽ തുടരും,” എന്ന് പുതിയ ഉത്തരവിൽ പറയുന്നു.
കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാന സർവീസുകളുടെ പരമാവധി 45 ശതമാനം സർവീസ് നടത്താൻ ജൂൺ 26 ന് മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.
കോവിഡിനെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ട് മാസം വിമാനസർവീസുകൾ നിർത്തിവച്ച ശേഷം മെയ് 25 മുതൽ ആഭ്യന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. കോവിഡിന് മുമ്പുള്ള സർവീസുകളുടെ 33 ശതമാനത്തിൽ കുറവ് സർവീസുകൾക്കായിരുന്നു അന്ന് അനുമതി.
പിന്നീട് ഇത് ജൂൺ 26ന് 45 ശതമാനമായി വർധിപ്പിച്ചു. ജൂൺ 26 ലെ മുൻ ഉത്തരവ് പരിഷ്കരിച്ച് മന്ത്രാലയം സെപ്റ്റംബർ 2 ന് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 45 ശതമാനം ശേഷി 60 ശതമാനം ശേഷിയായി വർധിപ്പിക്കാം എന്ന് ഉത്തരവിൽ പറയുന്നു.
കോവിഡ് പകർച്ചവ്യാധി കാരണം മാർച്ച് 23 മുതൽ രാജ്യത്തെ ഷെഡ്യൂൾ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
എന്നാൽ, മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതൽ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച ഉഭയകക്ഷി എയർ ബബിൾ കരാറുകൾ പ്രകാരവും പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.