ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ തെളിവ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കെ കേന്ദ്രത്തെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ആൾനാശമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ പറഞ്ഞു. അവരെ പേടിപ്പിക്കാനും ഒരു മുന്നറിയിപ്പ് നല്‍കാനും ആണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ മറുപടി.
പ്രധാനമന്ത്രിയോ അമിത് ഷായോ ബിജെപി വക്താക്കളോ 300 പേർ കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നു മന്ത്രി ചോദിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞാനും കണ്ടിരുന്നു. ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ചുരുവിൽ പ്രസംഗിച്ചതു കേട്ടു. 300 പേർ കൊല്ലപ്പെട്ടന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബിജെപി വക്താവ് പറഞ്ഞോ? അമിത് ഷാ പറഞ്ഞോ?- കൊൽക്കത്തയിൽ മാധ്യമങ്ങളോടു സംസാരിക്കവെ അലുവാലിയ ചോദിച്ചു. ആൾനാശമായിരുന്നില്ല ലക്ഷ്യമെന്നും ഭീകരകേന്ദ്രങ്ങൾ തകർക്കാനാകുമെന്നു തെളിയിക്കലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മോദിയുടെ മന്ത്രി തന്നെ സത്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രം പറയുന്ന കളളം മനസ്സിലാക്കാന്‍ ഈയൊരു പ്രസ്താവന ധാരാളമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ദേശസുരക്ഷയെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്ന മോദിയുടെ പ്രവൃത്തി ഇന്ത്യയെ ആഗോള തലത്തില്‍ നാണം കെടുത്തുന്നതാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook