ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ. 18,000 കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യ ലേലം വിജയിച്ചത്. ആസ്തികൾക്കൊപ്പം പുതിയ ഉടമ 15,300 കോടി രൂപയുടെ കടബാധ്യതയും ഏറ്റെടുക്കുമെന്ന് നിക്ഷേപ, പൊതു ആസ്തി മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. 2,700 കോടി രൂപ സർക്കാരിന് എയർ ഇന്ത്യ പണമായി നൽകും.
ഈ വർഷം ഡിസംബറോടെ കൈമാറ്റ പ്രക്രിയ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാണ്ഡെ പറഞ്ഞു.
1953ൽ ടാറ്റാ ഗ്രൂപ്പിൽ നിന്ന് സർക്കാർ നിയന്ത്രണം ഏറ്റെടുത്ത് ദേശസാൽക്കരിച്ച സ്ഥാപനമാണ് എയർ ഇന്ത്യ. ഇപ്പോൾ ടാറ്റ സൺസ് ഏറ്റടുത്തതോടെ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികൾ ടാറ്റ സ്വന്തമാക്കും.
എയർ ഇന്ത്യ സ്വന്തമാക്കിയതിന്റെ രത്തൻ ടാറ്റ ട്വിറ്ററിൽ പങ്കുവച്ചു. ‘വെൽക്കം ബാക്ക് എയർ ഇന്ത്യ’ എന്ന് കുറിച്ചുകൊണ്ടാണ് ലേലത്തിൽ വിജയിച്ച കാര്യം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.
വിൽപ്പനയുടെ പരിധിയിൽ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ എയർലൈനിന്റെ 100 ശതമാനം ഓഹരിയും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം നടന്ന ലേലത്തിൽ സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങിനെ മറികടന്നാണ് ടാറ്റ ഗ്രൂപ്പ് വിജയിച്ചത്. അജയ് സിങ് കൺസോർഷ്യം 15,100 കോടി രൂപയാണ് ലേലം വിളിച്ചത്.
എയർ ഇന്ത്യ പ്രതിസന്ധി ചർച്ചചെയ്യുന്നതിനായി രൂപീകകരിച്ച് എയർ ഇന്ത്യ സ്പെസിഫിക് ആൾട്ടർനേറ്റ് മെക്കാനിസം (എഐഎസഎം) ആണ് എയർലൈനിന്റെ ഓഹരി വിറ്റഴിക്കൽ സംബന്ധിച്ച് തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള എഐഎസ്എമ്മിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ അംഗങ്ങളാണ്.
വിമാനക്കമ്പനി വിൽക്കാനുള്ള മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. 2001, 2018 വർഷങ്ങളിൽ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.