ചെന്നൈ: തിരുവണ്ണാമലയിൽ അണ്ണാ ഡിഎംകെ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. എഡിഎംകെ തിരുവണ്ണാമല മുൻ സെക്രട്ടറി എസ്. കനകരാജാണ് (40) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്നു പേരടങ്ങുന്ന ആയുധധാരികളാണ് കനകരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് വിവരം. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്നതി തെരുവിലെ ഒരു സ്പോര്‍ട്സ് ക്ലബ്ബില്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നതായിരുന്നു കനകരാജ്. രാവിലെ 7 മണിയോടെ തിരിച്ച് വസതിയിലേക്ക് മടങ്ങുമ്പോഴാണ് ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമണം നടന്നത്. പ്രതികളായ ബാബു, രാജ, ശരവണന് എന്നിവര്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി.
ഒരു വര്‍ഷം മുമ്പ് പ്രതികള്‍ കനകരാജിന് അഞ്ച് കോടി രൂപ വിലമതിക്കുന്ന ഭൂമി വിറ്റതായി പറയപ്പെടുന്നു. ഇത് കനകരാജ് മറിച്ചു വിറ്റെങ്കിലും വാഗ്ദാനം ചെയ്ത പണം പ്രതികള്‍ക്ക് കൊടുത്തില്ലെന്നാണ് പൊലീസ് പറയുന്നത്. നിരവധി തവണ കനകരാജിന്റെ പിറകെ നടന്നെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പണം കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.