ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തമിഴ്നാട്ടിലേക്കും. ഡിസംബര്‍ 17-നു സംസ്ഥാനത്തുടനീളം പ്രതിപക്ഷം പ്രതിഷേധം നടത്താനുള്ള തയ്യാറെടുപ്പിൽ. ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ച് ഡിഎംകെ യൂത്ത് വിങ് നടത്തിയ പ്രതിഷേധത്തിനിടെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ നിയമം കീറിയെറിഞ്ഞു. തുടര്‍ന്ന് എം.കെ സ്റ്റാലിന്റെ മകന് കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നിലപാടിനെ ഉദയനിധി സ്റ്റാലിൻ രൂക്ഷമായി വിമര്‍ശിച്ചു.
Read More: പൗരത്വ നിയമം നിരസിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല: ആഭ്യന്തര മന്ത്രാലയം
ശ്രീലങ്കൻ തമിഴരുടെ പൗരത്വം സംബന്ധിച്ച പ്രശ്നം അവഗണിക്കുന്ന ബില്ലിനെ എഐഎഡിഎംകെ എന്തിനാണ് പിന്തുണച്ചതെന്ന് ചോദ്യത്തിന് മുതിർന്ന നേതാവും മന്ത്രിയുമായ രാജേന്ദ്ര ബാലാജി പ്രതികരിച്ചില്ല. എന്നാൽ, ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ ബിജെപി സർക്കാരിന് ഉദ്ദേശ്യമില്ലെന്നും ശ്രീലങ്കൻ തമിഴർക്കും നിയമം ഗുണം ചെയ്യുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും എ.ഐ.എ.ഡി.എം.കെ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും നിയമത്തെ എതിർക്കുകയാണ്. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിമാർ വ്യക്തമാക്കി. എന്നാൽ പുതിയ നിയമം നടപ്പാക്കുന്നത് നിരസിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് യുഎന്നും രംഗത്തെത്തി. രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ നിയമം തത്വത്തില്‍ മൗലികാവകാശങ്ങളിലെ വിവേചനമാണെന്ന് യുഎന്‍ പ്രത്രികരിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പുറന്തള്ളപ്പെട്ടവരും പീഡിതരുമായ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍, പുതിയ നിയമം മുസ്ലീങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ ബോഡി ട്വീറ്റ് ചെയ്തു.
#India: We are concerned that the new #CitizenshipAmendmentAct is fundamentally discriminatory in nature. Goal of protecting persecuted groups is welcomed, but new law does not extend protection to Muslims, incl. minority sects: https://t.co/ziCNTWvxc2#FightRacism #CABProtests pic.twitter.com/apWbEqpDOZ
— UN Human Rights (@UNHumanRights) December 13, 2019
ബിൽ ഭരണഘടനാപരമായി ഇന്ത്യ ഉറപ്പു നൽകുന്ന സമത്വത്തിനെതിരാണെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസരിച്ച് വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ യുഎൻ നേരത്തെയും രംഗത്തെത്തിയിരുന്നു.