/indian-express-malayalam/media/media_files/uploads/2019/11/ayodhya.jpg)
ന്യൂഡൽഹി: അയോധ്യ തർക്കം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് മുന്നോടിയായി അസ്വസ്ഥതകൾക്ക് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതു നിർദേശങ്ങളും ഉപദേശങ്ങളും നൽകി.
ഉത്തർപ്രദേശിലും മറ്റിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള അശാന്തിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. വിധിയുടെ സ്വഭാവമനുസരിച്ച് അസംതൃപ്തരായ കക്ഷികൾ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലേക്കും ഒരു പൊതു ജാഗ്രതാ നിർദേശവും ഉപദേശവും അയച്ചിട്ടുണ്ട്. എല്ലാ ഏജൻസികളും ജാഗ്രതയിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
സിആർപിഎഫിന്റെ 40 കമ്പനികളെ (3,500 ഉദ്യോഗസ്ഥരെ) അയോദ്ധ്യയിലേക്ക് അയയ്ക്കാൻ എംഎച്ച്‌എ സമ്മതിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ സിആർപിഎഫിന്റെയും ആർഎഫിന്റെയും ഒമ്പത് കമ്പനികൾ സജ്ജമാണെന്നും സേനയെ അയച്ചിട്ടുണ്ടെന്നും അടുത്തവൃത്തങ്ങൾ പറഞ്ഞു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും 14 അധിക കമ്പനികളെ വിന്യസിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കുകയും എല്ലാ ട്രെയിനുകളും അകമ്പടി പോകാൻ തീരുമാനിക്കുകയും ചെയ്തു.
അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ യുപി പൊലീസും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ഉത്സവങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ വർധിപ്പിച്ചു. നവംബർ 11 മുതൽ 13 വരെ കാർത്തിക പൂർണിമയ്ക്ക് 15-20 ലക്ഷം വരെ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ആളുകളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. പ്രശ്ന സാധ്യതാ മേഖലകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തര്‍ക്കപ്രദേശമായ രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്തും ഹനുമാന്‍ ഗഡി ക്ഷേത്രത്തിലേക്കുമുള്ള റോഡിലെ ഓരോ പോയിന്റിലും പൊലീസ് സാന്നിധ്യമുണ്ട്. മുക്കിലും മൂലയിലും രാംകോട്ട് പ്രദേശത്തെ തകര്‍ന്ന ക്ഷേത്രത്തിനു പുറത്തും ബസുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയിലായി പൊലീസ് സാന്നിധ്യമുണ്ട്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദേശമാണ് ബിജെപി നൽകിയിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ബിജെപി നിർദേശം നൽകി. വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രതികരണങ്ങൾ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ പാർട്ടി മേഖലാ യോഗങ്ങൾ നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.