ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളെ ചൈനയിലേക്കുള്ള മടക്കം സുഗമമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിൽ “അവരുടെ പരിഗണനയ്‌ക്കായി ചൈനീസ് പക്ഷവുമായി” ഉടൻ ഒരു പട്ടിക പങ്കിടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യക്തിഗത ക്ലാസുകളിൽ ചേരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ മെയ് എട്ടിന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിച്ഛതായും കേന്ദ്രസർക്കാർ അറിയിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികളെ “ആവശ്യമനുസരിച്ച് വിലയിരുത്തിയ അടിസ്ഥാനത്തിൽ” തിരികെ കൊണ്ടുവരുന്നത് പരിഗണിക്കാൻ ചൈന സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രജിസ്ട്രേഷനുള്ള ആവശ്യമുയർന്നതായി സർക്കാർ പറഞ്ഞു.
ഇന്ത്യ പങ്കിടുന്ന പട്ടികയെ അടിസ്ഥാനമാക്കി, ചൈനീസ് അധികൃതർ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ വഴി പരിശോധിക്കുമെന്നും അതനുസരിച്ച് ചൈനീസ് സർവകലാശാലകളിൽ പഠനം തുടരാൻ വിദ്യാർത്ഥികളെ വിളിക്കുമെന്നും സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. മുഴുവൻ നടപടിക്രമങ്ങളും സമയ പരിധി വച്ചാകും നടക്കുകയെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുയോട് ചൈനയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയക്കുന്ന വിഷയം ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവ വികാസലം. വിവേചനരഹിതമായ സമീപനം ചൈന സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ജയശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
“ഈ വിഷയത്തിൽ തിരിച്ചെത്തിയാൽ ബന്ധപ്പെട്ട അധികാരികളുമായി സംസാരിക്കുമെന്ന് മന്ത്രി വാങ് യി എനിക്ക് ഉറപ്പ് നൽകിയിരുന്നു. ഈ വിഷമകരമായ സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ആശങ്കകളും അദ്ദേഹം തിരിച്ചറിഞ്ഞു,” ജയശങ്കർ പറഞ്ഞു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 20,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ ബിരുദത്തിന് ചേർന്നിരുന്നു. പകർച്ചവ്യാധിയെത്തുടർന്ന് ചൈന എല്ലാ സർവ്വകലാശാലകളും അടച്ചതിനുശേഷം അവരിൽ ഭൂരിഭാഗവും രാജ്യത്ത് തിരിച്ചെത്തി. കർശനമായ യാത്രാ നിയന്ത്രണങ്ങൾ കാരണം അന്നുമുതൽ മടങ്ങാൻ കഴിഞ്ഞില്ല. പ്രായോഗിക പരിചയമില്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ തുടർന്നാൽ മെഡിക്കൽ ബിരുദങ്ങൾ അസാധുവാകുമെന്ന ആശങ്കയിലാണ് ഇവർ.