മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലുള്ള അനിശ്ചിതത്വം അടുത്ത 48 മണിക്കൂറിനുള്ളിൽ അവസാനിക്കും. ശിവസേനയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനും പിന്തുണനൽകാനും കോൺഗ്രസ്-എൻസിപി ധാരണയായി. ഇരുപാർട്ടികളും സർക്കാരിൽ ചേരുമെന്നും അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ശനിയാഴ്ചയ്ക്ക് മുമ്പായി ഉണ്ടാകുമെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തക സമിതി വ്യാഴാഴ്ച രാവിലെ പാർട്ടി മേധാവി സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്ന് എൻസിപിയുമായും ശിവസേനയുമായും സഖ്യത്തിന് പച്ചക്കൊടി കാട്ടി. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവർ എൻസിപിക്കൊപ്പം വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നും അധികാരം സീറ്റ് വിഭജന ചർച്ചകൾ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
ശിവസേന മേധാവി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ ആദിത്യയും വ്യാഴാഴ്ച രാത്രി എൻസിപി മേധാവി ശരദ് പവാറുമായി തെക്കൻ മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ കൂടിക്കാഴ്ച നടത്തി. ശിവസേനയുടെ രാജ്യസഭാ അംഗം സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു.
Read More: മഹാരാഷ്ട്ര: സർക്കാർ രൂപീകരണത്തിന് കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം, അന്തിമ തീരുമാനം നാളെ
വെള്ളിയാഴ്ച രാവിലെ പാർട്ടി നിയമസഭാംഗങ്ങളുടെ യോഗവും ഉദ്ധവ് താക്കറെ വിളിച്ചിട്ടുണ്ടെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു. “സർക്കാർ രൂപവത്കരണത്തെക്കുറിച്ച് പാർട്ടി മേധാവി സംസാരിക്കാൻ സാധ്യതയുണ്ട്,” ഒരു സേന പ്രവർത്തകൻ പറഞ്ഞു.
കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കുമെന്നും സർക്കാരിനെ സേന നയിക്കുകയും ചെയ്യും എന്നാണ് കോൺഗ്രസ് ധാരണ. നിയമസഭ സ്പീക്കർ സ്ഥാനവും തങ്ങൾക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
അതാത് പാർട്ടികളുടെ സീറ്റുകൾ അനുസരിച്ച് വകുപ്പുകൾ വിഭജിക്കും. “ഇത് സേനയ്ക്കും എൻസിപിക്കും ഏതാണ്ട് തുല്യമാണ്, കോൺഗ്രസിന് രണ്ടെണ്ണം കുറവായിരിക്കാം,” ഒരു മുതിർന്ന നേതാവ് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി പദവി മൂന്ന് പാർട്ടികൾക്കും മാറി മാറി ലഭിക്കണമെന്ന ആവശ്യം എൻസിപിയിൽ ഉണ്ടെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഇക്കാര്യം ശിവസേനയുമായി ചർച്ച ചെയ്യുമെന്നും ഒരു മുതിർന്ന എൻസിപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മുഖ്യമന്ത്രി പദവിയിൽ ആരാകും എന്നതാണ് മറ്റൊരു നിർണായക വിഷയം. എന്നാൽ ഉദ്ധവ് താക്കറെ ഈ പദവി ഏറ്റെടുക്കുന്നതിൽ കോൺഗ്രസ്-എൻസിപി നേതൃത്വത്തിൽ എതിരഭിപ്രായമില്ലെന്നാണ് റിപ്പോർട്ട്.
മൂന്ന് പാർട്ടികൾക്കും സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.