ചെന്നൈ: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ചൊവ്വാഴ്ച നടന്ന സ്ഫോടനത്തിന് ശേഷം, തമിഴ് നാട്ടിലും കനത്ത ജാഗ്രത നിർദേശം. ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ തുറമുഖ കസ്റ്റംസ് വെയർഹൗസിൽ 2015 സെപ്റ്റംബർ മുതൽ 740 ടൺ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തിൽ, 100 ഓളം പേർ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ലെബനൻ തലസ്ഥാനനഗരത്തെ പൂർണമായും നശിപ്പിക്കുകയും ചെയ്തു.
Read More: ബെയ്റൂട്ട് സ്ഫോടനം: മരണം 70 കടന്നു, 3000ത്തോളം പേർക്ക് പരുക്ക്
രാജ്യത്തെ വിവിധ തുറമുഖങ്ങളിലും വെയർഹൗസുകളിലും ഏതെങ്കിലും തരത്തിൽ അപകടകരവും സ്ഫോടന സാധ്യതയുമുള്ള വസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും രാജ്യം എല്ലാ സുരക്ഷ, അഗ്നി മാനദണ്ഡങ്ങളും പാലിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു അപകടവും വരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് സിബിഐസി കസ്റ്റംസിന് നിർദേശം നൽകി.
ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ശേഷം ഏറ്റവുമധികം അപകടസാധ്യതയുള്ളത് ചെന്നൈ തുറമുഖത്താണ്. അമോണിയം നൈട്രേറ്റ് എത്രയും വേഗം മാറ്റാനുള്ള വഴികൾ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അഞ്ച് വർഷം മുമ്പ് കരൂർ ആസ്ഥാനമായുള്ള ശ്രീ അമ്മൻ കെമിക്കൽസിന്റെ ഇറക്കുമതി ചരക്ക് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടതാണ് ചെന്നൈ തുറമുഖത്തെ ചരക്ക്. രാസവസ്തുക്കൾ പാക്ക് ചെയ്ത കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിനായി 2015 സെപ്റ്റംബറിൽ കമ്പനി സമർപ്പിച്ചിരുന്നു.
പിഎംകെ നേതാവ് എസ് രാമദാസ് ചെന്നൈ തുറമുഖത്തെ അപകസാധ്യതയെ കുറിച്ച് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
“ചെന്നൈ വെയർഹൗസിലെ അമോണിയം നൈട്രേറ്റ് കാരണം സമാനമായ സ്ഫോടനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് തടയുന്നതിന്, വെയർഹൗസിലെ അമോണിയം നൈട്രേറ്റ് സ്ഫോടനാത്മക വസ്തു സുരക്ഷിതമായി പുറന്തള്ളുകയും കമ്പോസ്റ്റിംഗ് പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും വേണം. ”
പിടിച്ചെടുത്ത ചരക്ക് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മനാലിയിലെ കണ്ടെയ്നർ ചരക്ക് സ്റ്റേഷനിലാണെന്നും ഇതിന് രണ്ട് കിലോമീറ്ററിനുള്ളിൽ പാർപ്പിട പ്രദേശങ്ങളില്ലെന്ന് വ്യാഴാഴ്ച വൈകുന്നേരം ചെന്നൈ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.
“പിടിച്ചെടുത്ത ചരക്ക് സുരക്ഷിതമായി സൂക്ഷിക്കുകയും ചരക്കുകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ സുരക്ഷാ നടപടികളോടെ തന്നെ ഈ ചരക്ക് നീക്കം ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.”
1884ലെ എക്സ്‌പ്ലോസീവ് ആക്ട് പ്രകാരം 2011 ജൂലൈയിൽ കേന്ദ്രസർക്കാർ അമോണിയം നൈട്രേറ്റ് ഒരു സ്ഫോടകവസ്തുവായി പ്രഖ്യാപിച്ചിരുന്നു.
Read More in English: After Beirut, alert out for ammonium nitrate, TN stockpile on radar