scorecardresearch

2022-ലെ തിരിച്ചടിക്കുശേഷം പ്രിയങ്ക വീണ്ടും യുപിയിലേക്ക്; കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾ

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുപി രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന പ്രിയങ്ക, വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തിരിച്ചെത്തുന്നത്

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുപി രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന പ്രിയങ്ക, വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തിരിച്ചെത്തുന്നത്

author-image
WebDesk
New Update
Priyanka Gandhi

പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തർപ്രദേശിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുപി രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന പ്രിയങ്ക, വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് തിരിച്ചെത്തുന്നത്.

Advertisment

2019-ൽ പ്രിയങ്ക ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ അവരുടെ സജീവ രാഷ്ട്രീയ പ്രവേശനം സഹായിക്കുമെന്ന് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വെറും രണ്ട് സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുക്കപ്പെട്ട തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, പാർട്ടി കാര്യങ്ങളിൽ നിന്ന് പ്രിയങ്ക പിൻവാങ്ങുകയും 2023 അവസാനത്തോടെ ഉത്തർപ്രദേശിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയും ചെയ്തു.

Also Read: വിജയ് ഡൽഹിയിലേക്ക്, കരൂർ കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ഇപ്പോൾ, രണ്ട് വർഷത്തിന് ശേഷം, പ്രിയങ്കയുടെ ജന്മദിനം(ജനുവരി 12) പ്രമാണിച്ച് യുപി കോൺഗ്രസ് 100 ദിവസത്തെ ജനസമ്പർക്ക പരിപാടി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി കാര്യങ്ങളിൽ പ്രിയങ്കാ ഗാന്ധി കൂടുതൽ സജീവമാകുന്നത് ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. തങ്ങളുടെ പ്രധാന പ്രചാരണ പരിപാടികളെ പ്രിയങ്ക നയിക്കുന്നതിലൂടെ, 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ നിർണായകവും സജീവവുമായ പങ്ക് വഹിക്കുമെന്ന സൂചനയാണ് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും നൽകുന്നത്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് 20 ജില്ലാ-നഗര പാർട്ടി യൂണിറ്റുകൾക്ക് കഴിഞ്ഞ ശനിയാഴ്ച ഒരു സർക്കുലർ അയച്ചിരുന്നു. നിലവിലുള്ളവരും മുൻപുണ്ടായിരുന്നവരുമായ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അതത് മേഖലകളിൽ പാർട്ടിയുടെ 100 ദിവസത്തെ രാഷ്ട്രീയ പ്രവർത്തന പദ്ധതി പുറത്തിറക്കുമെന്ന് അതിൽ പറയുന്നു.

സഹാരൻപൂരിൽ ഇമ്രാൻ മസൂദ്, പ്രയാഗ്‌രാജിൽ ഉജ്ജ്വൽ രാമൻ സിംഗ്, ദേവിപട്ടണിൽ തനൂജ് പുനിയ, മീററ്റിൽ രാജീവ് ശുക്ല എന്നീ എംപിമാരും, അസംഗഡിൽ എംഎൽഎ വീരേന്ദ്ര ചൗധരി, അയോധ്യയിൽ മുൻ എംപി നിർമ്മൽ ഖത്രി, ഗാസിയാബാദിൽ മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, ചിത്രകൂടിൽ പ്രദീപ് ജെയിൻ ആദിത്യ എന്നിവരാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Also Read: ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റങ്ങളുമായി റെയിൽവേ; അറിയാം പുതിയ മാറ്റങ്ങൾ

റാലികൾ, മീറ്റിങ്ങുകൾ, സെമിനാറുകൾ

ഭരണഘടനാ സംരക്ഷണത്തിനായി "സംവിധാൻ സംവാദ് മഹാപഞ്ചായത്തുകൾ" സംഘടിപ്പിക്കാനും, ബിജെപി ഭരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകളെ ലക്ഷ്യമിട്ട് റാലികൾ നടത്താനും കോൺഗ്രസിന്റെ 100 ദിവസത്തെ കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വിവാദപരമായ വോട്ടർപട്ടിക പുതുക്കൽ മുതൽ, യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ വരെയുള്ള ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം. കൂടാതെ, പ്രാദേശിക പ്രശ്നങ്ങളിൽ ഊന്നിനിന്നുകൊണ്ട് തെരുവ് യോഗങ്ങളും സെമിനാറുകളും വഴി ജനങ്ങളിലേക്ക് എത്താനും പാർട്ടി പദ്ധതിയിടുന്നു.

ഈ പ്രചാരണ പരിപാടികളുടെ സമാപനം കുറിച്ച് വൻകിട റാലികളും കോൺഗ്രസ് നേതാക്കൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലക്‌നൗവിൽ നടക്കുന്ന റാലിയിൽ പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കാൻ സാധ്യതയുണ്ട്. പരിവർത്തൻ പ്രതിജ്ഞ പ്രചാരണം 2027-ന്റെ തുടക്കത്തിൽ നടക്കുന്ന റാലിയോടെ അവസാനിക്കും. 

Also Read: ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും

"ഏകദേശം ഒരു വർഷത്തോളമായി സംഘടന കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നതിനാൽ, ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി ഇത്തരമൊരു സംഘടിത പ്രചാരണ പരിപാടിക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ജന്മദിനത്തിൽ ഞങ്ങൾ 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഞങ്ങളുടെ ആദ്യത്തെ പ്രചാരണ പരിപാടിയായിരിക്കും ഇത്," മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

യുപിയിലെ ചുമതലയുണ്ടായിരുന്ന സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആക്രമണാത്മകമായ നിലപാടായിരുന്നു പ്രിയങ്ക സ്വീകരിച്ചിരുന്നത്. 2021-ൽ അവർ "ലഡ്കി ഹൂം, ലഡ് ശക്തി ഹൂം" (ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയും) എന്ന പ്രചാരണം ആരംഭിക്കുകയും, ലഖിംപൂർ ഖേരി അക്രമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഇതോടെ പ്രിയങ്ക പാർട്ടിയെ നയിക്കാൻ പ്രാപ്തയാണെന്ന രീതിയിൽ വിലയിരുത്തപ്പെട്ടിരുന്നു. എന്നിരുന്നാലും, 2022-ലെ തോൽവിക്ക് ശേഷം പ്രിയങ്ക സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമാവുകയും പാർട്ടി സംഘടനാപരമായി പ്രതിസന്ധിയിലാവുകയും ചെയ്തു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുതലെടുക്കാനും പ്രിയങ്കയെ പ്രചാരണ മുഖമാക്കി 2027 ലെ പോരാട്ടത്തിന് തയ്യാറെടുക്കാനും കോൺഗ്രസ് ശ്രമിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Read More:ഇറാനിൽ പ്രതിഷേധം തുടരുന്നു: സൈനിക നടപടിക്കുള്ള സാധ്യതകൾ പരിശോധിച്ച് ട്രംപ്

Uttar Pradesh Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: