അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ താലിബാൻ നിയന്ത്രണം നേടിയ ശേഷം 18,000ൽ അധികം ആളുകളെ നഗരത്തിൽ നിന്ന് വിമാനമാർഗം പുറത്തെത്തിച്ചതായി നാറ്റോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. രാജ്യം വിടാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വിമാനത്താവളത്തിൽ തടിച്ചുകൂടിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേസമയം, താലിബാൻ രാജ്യത്ത് ഐക്യത്തിനായി അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് മുമ്പായി നടത്തിയ പ്രഭാഷണത്തിലാണ് അവർ ഈ കാര്യം അഭ്യർത്ഥിച്ചത്.
Read More: അഫ്ഗാൻ താലിബാന് കീഴിൽ വരുന്നത് പശ്ചിമേഷ്യയെ സംബന്ധിച്ച് അർത്ഥമാക്കുന്നത്
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥ, പ്രതിഷേധങ്ങൾ, അക്രമങ്ങൾ സംബന്ധിച്ച് റിപ്പോർട്ടുകൾ എന്നിവ തുടരുന്നതിനിടെയാണ് അഫ്ഗാനിസ്ഥാൻ വിട്ടുപോകരുതെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ഇമാമുമാരോട് താലിബാൻ ആവശ്യപ്പെടുന്നത്. തലസ്ഥാന നഗരമായ കാബൂൾ താലിബാൻ ഞായറാഴ്ച പിടിച്ചടക്കിയ ശേഷം കുറഞ്ഞത് 12 പേർ നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ അംഗങ്ങൾ അവരുടെ എതിരാളികളെ കണ്ടെത്തുന്നതിന് വീടുതോറുമുള്ള തിരച്ചിൽ നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് നേരത്തെ പറഞ്ഞിരുന്നു. പ്രത്യേകിച്ചും മുമ്പ് അമേരിക്കയെയും നാറ്റോ സേനയെയും സഹായിച്ചവരെയാണ് താലിബാൻ അന്വേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നോർവീജിയൻ സെന്റർ ഫോർ ഗ്ലോബൽ അനാലിസിസ് എഴുതിയ റിപ്പോർട്ടിൽ, കാബൂൾ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ തീവ്രവാദികളും ആളുകളെ പരിശോധിക്കുന്നുണ്ടെന്ന് എഎഫ്‌പി പറയുന്നു.
Read More: അഫ്ഗാന്‍ വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; ന്യായീകരിച്ച് അഷ്റഫ് ഗനി