/indian-express-malayalam/media/media_files/uploads/2023/10/5-4.jpg)
ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ഇസ്രേയലിലെ കെട്ടിടങ്ങൾ ഫൊട്ടോ: എഎൻഐ
ടെൽ അവീവ്: ഹമാസ് സേന ഇസ്രയേലിൽ നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേൽ പലസ്തീനിലെ ഗാസയിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 198 പേർ മരിച്ചു. 1610 പേർക്ക് പരുക്കേറ്റുവെന്നും പലസ്തീൻ ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഏജൻസി പ്രസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഹമാസ് അനുകൂലികൾ തെക്കൻ ഇസ്രയേലിൽ നടത്തിയ റോക്കറ്റ് ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവിടുത്തെ പ്രാദേശിക അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഇന്ത്യൻ പൌരന്മാർ ആരും അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും എംബസി അഭ്യർത്ഥിച്ചു. എത്രയും വേഗം സുരക്ഷിതരായി അഭയാർത്ഥി കേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അടിയന്തര ആവശ്യങ്ങൾക്ക് +97235226748 എന്ന നമ്പറിൽ വിളിക്കുകയോ cons1.teaviv@mea.gov.in എന്ന ഇ-മെയിലിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യണം. എംബസി ഉദ്യോഗസ്ഥർ നിങ്ങളുടെ സഹായത്തിന് എപ്പോഴും ഉണ്ടായിരിക്കുമെന്ന് അധികൃതർ എംബസിയുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ബങ്കറിൽ അഭയം തേടി ഇസ്രയേലിലെ മലയാളികൾ
ഇസ്രയേലിൽ നടക്കുന്നത് കനത്ത ഷെല്ലാക്രമണമാണെന്ന് അവിടെയുള്ള മലയാളികളുടെ ആദ്യ പ്രതികരണം. ഇതിന് മുമ്പ് ഉണ്ടാകാത്ത തരത്തിലുള്ള ആക്രമണമാണ് ഇന്ന് ഉണ്ടായതെന്നും ഗുരുതരമായ സാഹചര്യമാണിതെന്നും മലയാളികൾ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി മലയാളികൾ ഇന്ന് രാവിലെ മുതൽ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്.
ദുഷ്‌ക്കരമായ സമയത്ത് ഇസ്രയേലിനൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഈ ദുഷ്‌ക്കരമായ സമയത്ത് ഇസ്രയേലിനൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. “ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു,” മോദി ട്വീറ്റ് ചെയ്തു.
ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. ഇരു രാജ്യങ്ങളും യുദ്ധ പ്രഖ്യാപനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് സൌദി അറേബ്യ അഭ്യർത്ഥിച്ചു.
ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് നിരത്തുന്ന കാരണങ്ങൾ ഇവയാണ്
ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ഒരു വർഷത്തോളമായി നടത്തുന്ന സൈനിക റെയ്ഡുകളിൽ 200ഓളം പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഭീകരർക്ക് വേണ്ടിയാണ് റെയ് നടത്തുന്നതെന്നായിരുന്നു ഇസ്രയേലിന്റെ വാദം. എന്നാൽ കല്ലെറിയുന്ന പ്രതിഷേധക്കാരേയും സാധാരണ പലസ്തീനുകാരേയും ഇസ്രയേൽ സൈന്യം വധിച്ചിട്ടുണ്ടെന്നാണ് പലസ്തീന്റെ വാദം. ഇതിന് പിന്നാലെ ഹമാസ് അനുകൂലികൾ രണ്ടാഴ്ച മുമ്പ് ഇസ്രയേൽ അതിർത്തിയിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്നാണ് പിന്നീട് പ്രതിഷേധം തണുത്തത്.
എന്താണ് ഹമാസ് ആഹ്വാനം ചെയ്ത ഓപ്പറേഷൻ 'അൽ അഖ്സ ഫ്ലഡ്'?
200ഓളം വരുന്ന ഹമാസ് സൈന്യമാണ് ഇന്ന് രാവിലെ മുതൽ ഇസ്രയേലിന്റെ രണ്ട് ഭാഗങ്ങളിലേക്ക് നുഴഞ്ഞുകയറി ശക്തമായ ആക്രമണം നടത്തുന്നത്. ഹമാസിന് കീഴിലുള്ള അൽ ഖസ്സം ബ്രിഗേഡിന് കീഴിലുള്ളവരാണ് 'അൽ അഖ്സ ഫ്ലഡ്' എന്ന പേരിൽ ആക്രമണം നടത്തുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളിൽ 22 ഇസ്രയേലുകാരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തുന്ന സൈനിക റെയ്ഡുകളിൽ കഴിഞ്ഞ വർഷം നൂറോളം പലസ്തീനുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹമാസ് പ്രത്യാക്രമണം നടത്തുന്നതെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.