ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചെങ്കിലും പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിർദേശം. പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടിയെക്കാൾ സർക്കാരും സ്ഥാപനങ്ങളും പ്രതികരിക്കേണ്ട വിഷയമാണിതെന്ന് തങ്ങളോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ തകർച്ച തുടരുകയും കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്താൽ അതൊരു വെല്ലുവിളിയാകുമെന്ന് ഒരു നേതാവ് പറഞ്ഞു. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോഴത്തേതെന്ന് വിശ്വസിക്കുന്നതായി എംപിമാർ ഉൾപ്പെടെയുള്ള ബിജെപിയിലെ ഒരു വിഭാഗം പറഞ്ഞു.
വിഷയം വളരെ സാങ്കേതികമായതിനാൽ തങ്ങളിൽ പലരും അഭിപ്രായം പറയാൻ മടിക്കുന്നതായി ഒരു പാർട്ടി നേതാവ് പറഞ്ഞു. അതേസമയം, കോൺഗ്രസ് അദാനിയെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി ആരോപിക്കുന്ന ചില നേതാക്കളുമുണ്ട്. അദാനിയെ കേന്ദ്രസർക്കാർ വഴിവിട്ട് സഹായിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതിനിടെ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിച്ചു വരികയാണെന്ന് ആർബിഐ അറിയിച്ചു.
അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ് പി ഒ) റദ്ദാക്കിയതായി അദാനി ഗ്രൂപ്പ്. ബുധനാഴ്ചയാണ് (ഫെബ്രുവരി 1) റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വിവരം അറിയിച്ചത്. വിപണിയിലെ അസ്ഥിരത കണക്കിലെടുത്താണ് എഫ് പി ഒ പിൻവലിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ് പി ഒ) റദ്ദാക്കിയതായി അദാനി ഗ്രൂപ്പ്. ബുധനാഴ്ചയാണ് (ഫെബ്രുവരി 1) റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വിവരം അറിയിച്ചത്. വിപണിയിലെ അസ്ഥിരത കണക്കിലെടുത്താണ് എഫ് പി ഒ പിൻവലിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്.