/indian-express-malayalam/media/media_files/ExyKdPZuNKdKvNlks0Pv.jpg)
പോലീസ് ലോക്കപ്പിലെ കുളിമുറിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാൾ ലോക്കപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈ പോലീസ് ആസ്ഥാനത്ത് ലോക്കപ്പിൽ ആത്മഹത്യക്ക് ചെയ്ത നിലയിൽ കണ്ടെത്തിയ അനൂജ് ഥാപ്പനെ (32) ജിടി ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒന്നാം നിലയിലെ പോലീസ് ലോക്കപ്പിലെ കുളിമുറിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസിലെ മറ്റ് രണ്ട് പ്രതികളെ മൊഴി രേഖപ്പെടുത്താൻ കൊണ്ടുപോയപ്പോൾ, മറ്റ് 10 പ്രതികൾക്കൊപ്പം ഥാപ്പൻ സെല്ലിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11 മണിയോടെ കുളിമുറിയിലേക്ക് പോയ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പഞ്ചാബിൽ നിന്നുമാണ് മുംബൈ ക്രൈം ബ്രാഞ്ച് ഥാപ്പനെ അറസ്റ്റ് ചെയ്തത്.ഏപ്രിൽ 14 ന് സൽമാന്റെ വസതിക്ക് പുറത്ത് അഞ്ച് റൗണ്ട് വെടിയുതിർത്ത രണ്ട് പ്രതികൾക്കായി തോക്ക് എത്തിച്ചതിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
കേസിൽ ഥാപ്പനെ കൂടാതെ, വെടിയുതിർത്ത മോട്ടോർബൈക്കിലുണ്ടായിരുന്ന സാഗർ പാലും വിക്കി ഗുപ്തയും ഉൾപ്പെടെ മൂന്ന് പേരെ മുംബൈ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാം പ്രതി സോനു ബിഷ്‌ണോയിക്ക് അസുഖം ബാധിച്ച് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഏപ്രിൽ 14 ഞായറാഴ്ച്ച പുലർച്ചെയാണ് അജ്ഞാത സംഘം സൽമാന്റെ വീടിന് നേരെ അഞ്ച് റൗണ്ട് വെടിവച്ചത്. നടന്റെ മുബൈയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന്റെ പുറത്താണ് വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതർത്തതായാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്.
സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് സൽമാൻ ഖാൻ. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് വെടിവെപ്പിന് പിന്നിലെന്നും വ്യക്തമായിരുന്നു.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.