ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാംപസിന് പുറത്ത് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എബിവിപി നേതാക്കള്‍. ക്യാംപസ് അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സവര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് എബിവിപി പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയും ഇട്ത വിദ്യാര്‍ഥി സംഘടനയും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ക്യാംപസിലെ ഗേറ്റിന് പുറത്താണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികാരികളെ സമീപിച്ചു എന്നും എന്നാല്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നും കോളേജ് എബിവിപി അധ്യക്ഷന്‍ ശക്തി സിങ് പറഞ്ഞു.
Read Also:നരേന്ദ്ര മോദിയുടെ വാദം പൊളിഞ്ഞു; ഭഗത് സിങ്ങിനെ നെഹ്റു ജയിലിൽ സന്ദർശിച്ചിരുന്നു
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ അധികൃതരുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ലെന്നും ശക്തി സിങ് പറഞ്ഞു. പ്രതിമ നീക്കാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എബിവിപി വ്യക്തമാക്കി.
എന്നാല്‍, കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യു പ്രതിമ സ്ഥാപിച്ച നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ പ്രതിമ നീക്കിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ദേശീയ വിദ്യാര്‍ഥി യൂണിയന്‍ പറഞ്ഞു. ഭഗത് സിങിനും സുഭാഷ് ചന്ദ്രബോസിനും ഒപ്പം സവര്‍ക്കറുടെ പ്രതിമ വയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് എന്‍എസ്‌യു പക്ഷം.