ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി ആക്രമണം. ഇടത് അനുകൂല വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് ക്രൂര മര്‍ദനമേറ്റു. എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ ഗുണ്ടകളുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഐഷ ഘോഷ് അടക്കമുള്ളവര്‍ ആരോപിച്ചു. ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്.
ഐഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് ഐഷ പറഞ്ഞു. ഐഷയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഗുണ്ടകളും എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. നിരവധി വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളെ സംരക്ഷിക്കാൻ എത്തിയ അധ്യാപകർക്കും മർദനമേറ്റതായാണ് റിപ്പോർട്ടുകൾ.
Read Also: കസ്റ്റഡിയിലെടുത്തത് നന്നായി; അടുത്ത തവണ കൂടുതല്‍ പൊലീസിനെ അയക്കണമെന്ന് കണ്ണന്‍ ഗോപിനാഥന്‍
മുഖംമൂടി ധരിച്ച് അമ്പതോളം പേർ ക്യാംപസിനകത്ത് എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഫീസ് വർധനവിനെതിരെ ഇടത് സംഘടനകളും കോളേജ് യൂണിയനും പ്രതിഷേധം നടത്തുകയാണ്. ഇതിനിടയിലാണ് വിദ്യാർഥികൾക്ക് നേരെ ആക്രമണം. വെെകീട്ട് 6.30 ഓടെയാണ് സംഭവം നടക്കുന്നത്. ജെഎൻയു ഹോസ്റ്റലിലെ വിദ്യാർഥികൾക്കു നേരെയും ആക്രമണം ഉണ്ടായി. ഹോസ്റ്റലിലേക്ക് കല്ലുകൾ എറിഞ്ഞു. ഹോസ്റ്റൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിട്ടുണ്ട്.
സർവകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ഥികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.