/indian-express-malayalam/media/media_files/rmqV4CzJNOikabWeP57B.jpg)
രാഹുലും ശില്പയും
തിരുവനന്തപുരം: കല്ല്യാണ ബൊക്കെക്ക് പകരം പടവാൾ നൽകി വധൂവരന്മാരെ സ്വീകരിക്കുക. എന്താണിങ്ങനെ എന്നാകും ചിന്തയിൽ വരിക. ചിന്തിച്ച് സമയം കളയാതെ വ്യാഴാഴ്ച (ഡിസംബര്‍ 28) തിരുവനന്തപുരത്തേക്കെത്തിയാൽ ഈ അത്യപൂർവ്വ കല്യാണ ചടങ്ങിന് നിങ്ങൾക്കും സാക്ഷിയാകാം. ചരിത്രത്തിൽ ആദ്യമായി കളരിത്തറയിൽ ഒരു കല്യാണം ഒരുക്കുകയാണ് തിരുവനന്തപുരത്തെ ആയോധന പഠന കേന്ദ്രമായ അഗസ്ത്യം കളരി.
കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയുമാണ് ഇത്തരത്തിലൊരു അത്യപൂർവ്വമായ കളരി കല്ലാണത്തിന് ഒരുങ്ങുന്ന വധൂവരന്മാർ. അഗസ്ത്യം കളരിയിൽ തന്നെ പരിശീലിക്കുകയും പിന്നീട് അഭ്യാസികളായി മാറുകയും ചെയ്ത വ്യക്തികളാണ് ഇവർ. ജീവിതത്തിൽ പരസ്പരം കണ്ടുമുട്ടുന്നതും ഇവിടെ വെച്ച് തന്നെ. അതിനാൽ തന്നെയാണ് തങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നതും കളരി തറയിൽ വെച്ച് തന്നെയാകണം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയതും.
പൂർണ്ണമായും കളരി രീതിയിലാകും വിവാഹം നടക്കുക. കളരിയിലെത്തുന്ന വരനെ പടവാൾ നൽകി കളരി തറയിലേക്ക് സ്വീകരിക്കും. വധൂ വരന്മാർ കളരിയിറക്കം, കളരിവണക്കം, കളരി തൊഴുതു കയറൽ, തൊഴുതെടുപ്പ് എന്നീ പരമ്പരാഗത കളരി ആചാരങ്ങൾക്ക് ശേഷം കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ച കളരി തറയിൽ വെച്ച് താലി കെട്ടും. പട്ടുസാരിയും കസവുമുണ്ടുമൊക്കെ ഒഴിവാക്കി പൂർണ്ണമായും കളരിവേഷം അണിഞ്ഞുകൊണ്ടാവും ഇവർ ജീവിതത്തിലേക്ക് കച്ചകെട്ടുക.
സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന രാഹുൽ അവധിയെടുത്താണ് കളരി പരിശീലനത്തിനായി സമയം കണ്ടെത്തുന്നത്. ശില്പ പൂർണ്ണമായും കളരി പരിശീലനത്തിനായാണ് ജീവിതം മാറ്റിവെച്ചിരിക്കുന്നത്. നേമം സ്വദേശികളായ ഇരുവരുടേയും വിവാഹ നിശ്ചയം ഒന്നര വർഷം മുമ്പായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.