മോസ്കൊ: യുക്രൈനെതിരെ റഷ്യ നടത്തുന്ന സൈനിക ആക്രമണത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുമ്പോഴും മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ആണവായുധം ഉള്‍പ്പെട്ടതായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി.
“മൂന്നാം ലോക മഹായുദ്ധം ഉണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കും,” റഷ്യയുടെ ദീർഘകാല ഉന്നത നയതന്ത്രജ്ഞൻ അൽ ജസീറ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ റഷ്യക്കെതിരായ അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾക്ക് ബദലായി മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം ലാവ്‌റോവ് ഊന്നിപ്പറയുകയും ചെയ്തു.
റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം പ്രതീക്ഷിച്ചതായിരുന്നെന്നും എന്നാൽ അത് കായികതാരങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ബാധിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമായിരുന്നു തന്റെ ആദ്യ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ ബൈഡന്‍ റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. വ്ളാഡിമിര്‍ പുടിനെപ്പോലെയുള്ള സ്വേച്ഛാധിപതികള്‍ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ആക്രമിച്ചതെന്ന് ലവ്റോവ് പറഞ്ഞതായി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കും വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ഉറപ്പ് നല്‍കിയതുകൊണ്ട് ആണാവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന ബുഡപെസ്റ്റ് മെമ്മോറാണ്ടം ഒരിക്കല്‍കൂടി പരിശോധിക്കേണ്ടി വരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണെന്നും അമേരിക്കയുടെ ഉപദേശത്തില്‍ യുക്രൈനാണ് കാര്യങ്ങള്‍ വൈകിപ്പിക്കുന്നതെന്നും ലവ്റോവ് ആരോപിച്ചു.
Also Read: യുക്രൈന്‍ ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ