ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പണവുമായി പോയ സര്‍ക്കാര്‍ ബാങ്കിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം.
വാഹനത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പാക് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങളോട് പാക്കിസ്ഥാന്‍ അനാദരവും കാണിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ മൃതദേഹങ്ങളാണ് പാക്ക് സൈന്യം വികൃതമാക്കിയത്. ഒരു ജവാന്റെ തല വെട്ടിമാറ്റിയതായാണ് വിവരം. അതേസമയം, സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
പാക്ക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജൂനിയർ കമ്മിഷണർ ഓഫിസർ നയിബ് സുബേദാർ പരംജീത് സിങ്ങിന്റെയും ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെയും മൃതദേഹങ്ങളാണ് വികൃതമാക്കിയത്. കഴിഞ്ഞ നവംബറിൽ കശ്മീർ താഴ്‌വരയിലെ മാചിൽ സെക്ടറിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികന്റെ മൃതദേഹവും പാക്ക് സൈന്യം വികൃതമാക്കിയിരുന്നു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി സെക്ടറിലെ നിയന്ത്രണരേഖയിൽ പെട്രോളിങ് നടത്തുകയായിരുന്ന ജവാന്മാർക്കുനേരെയാണ് പ്രകോപനമില്ലാതെ പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഇന്നു രാവിലെ 8.30 ഓടെ റോക്കറ്റും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ടു സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയു ചെയ്തു. പ്രദേശവാസികൾക്കും പരുക്കേറ്റതായാണ് വിവരം.