ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം അഴിമതിയിൽ ഉൾപ്പെട്ട എല്ലാവരെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടന്നായിരുന്നു കേസന്വേഷണം സിബിഐയെ ഏൽപ്പിച്ചു ഉത്തരവായത്. കേസിൽ ഉൾപ്പെട്ട 17 പേരും കുറ്റവിമുക്തരായ കേസിൽ ഷാഹിദ് ബൽവാ, വിനോദ് ഗോയങ്ക, രാജീവ് അഗർവാൾ, കരിം മൊറാനി, പി.അമൃതം, ശരദ് കുമാർ എന്നിവർ ഉൾപ്പെടുന്നു.
“പിന്തുണച്ച എല്ലാവർക്കും നന്ദി” വിധികേട്ട് പുറത്തു എത്തിയ കനിമൊഴി പ്രതീകരിച്ചു.
“പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയായിരുന്നു കേസ്”. ഡിഎംകെ നേതാവ് എ.കെ.സ്റ്റാലിൻ വിധിയോട് പ്രതീകരിച്ചു. “മാധ്യമങ്ങളാണ് ഈ പ്രശ്‌നം ഇത്രയും ഊതിപ്പെരുപ്പിച്ചത്. ഡിഎംകെയെ തകർക്കാനുള്ള ഗൂഢതന്ത്രമായിരുന്നു അത്”. മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ സ്റ്റാലിൻ ആരോപിച്ചു. “തങ്ങൾ കുറ്റക്കാരല്ലെന്ന് വിധി തെളിയിക്കുന്നു”. ഈ നിരപരാധിത്വം ജനങ്ങൾക്കിടയിൽ എത്തിക്കേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂർ, പി.ചിദംബരം എന്നിവരും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നു ഇരുവരും പ്രതികരിച്ചു. “കേസിൽ ഉൾപെട്ടവരുടെ നിരപരാധിത്വമാണ് തെളിയിക്കപ്പെട്ടത്. നീതി അതിന്റെ ഉത്തരവാദിത്വം നിർവഹിച്ചു”. ശശി തരൂർ പറഞ്ഞു.
2 ജി സ്‌പെക്ട്രം വിധി വന്ന സാഹചര്യത്തിൽ അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്തെ 2 ജി സ്‌പെക്‌ട്രം ഇടപാടുകൾ അഴിമതി നിറഞ്ഞതായിരുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിലെ ഏറ്റവും ഉന്നതരായിരുന്നവർക്കെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടത്. ഇത് ശരിയല്ല എന്ന് തെളിഞ്ഞിരിക്കുന്നു.”- പി.ചിദംബരം വിധിയോട് പ്രതികരിച്ചു .
2011 ഒക്ടോബറിലാണ് ക്രിമിനൽ ഗൂഢാലോചനക്കും അഴിമതിക്കും എതിരെ എ.രാജ, കനിമൊഴി എന്നിവരടക്കമുള്ളവർക്കെതിരെ കോടതിയിൽ കുറ്റം ചുമത്തപ്പെട്ടത്.