/indian-express-malayalam/media/media_files/uploads/2019/08/jammu-2.jpg)
ജമ്മു: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സർക്കാർ. അഞ്ചു ജില്ലകളിലെ 2ജി ഇന്റർനെറ്റ് സേവനങ്ങളും ലാൻഡ്ഫോണ് സേവനങ്ങളും സർക്കാർ പുനഃസ്ഥാപിച്ചു. ജമ്മു, റിയാസി, സാംബ, കഠ്വ, ഉദംപുർ ജില്ലകളിലാണ് ഇളവ് വരുത്തിയത്.
നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ശേഷിക്കുന്ന അഞ്ച് ജില്ലകളായ കിഷ്ത്വാർ, ദോഡ, രാംബാൻ, രാജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സെല്ലുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുള്ള നീക്കത്തിന് മുന്നോടിയായി കേന്ദ്രം, ഓഗസ്റ്റ് നാലിന് രാത്രി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. ജമ്മുവിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഒരു ഡസനോളം നേതാക്കൾ ഇപ്പോഴും വീട്ടു തടങ്കലിലാണ്.
രാജൗരി, കിഷ്ത്വാർ ജില്ലകളിലെ സിആർപിസി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഭരണകൂടം പൂർണ്ണമായും നീക്കി. ഈ നിയന്ത്രണങ്ങൾ ഈ രണ്ട് ജില്ലകളിലും രാത്രികാലങ്ങളിൽ മാത്രം തുടരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, രജൗരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും തുറക്കാൻ ഭരണകൂടം ഉത്തരവിട്ടു.
എന്നിരുന്നാലും, ജമ്മു ഡിവിഷന്റെ മിക്ക ഭാഗങ്ങളിലും ജീവിതം സാധാരണമാണ്. റിയാസി, ഉദാംപൂർ, ജമ്മു, സാംബ, കതുവ ജില്ലകളിൽ പതിവുപോലെ സർക്കാർ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
Read More News Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.