മനില: ദക്ഷിണ ഫിലിപ്പീൻസിലെ ക്രിസ്ത്യന്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 71 പേർക്ക് പരുക്കേറ്റു. സുലു ദ്വീപ് പ്രവിശ്യയിലെ ജോളോയിലെ കത്തീഡ്രലിലാണ് ആദ്യ സ്ഫോടനമുണ്ടായത്. രണ്ടാമത്തേത് ചർച്ചിന് പുറത്തുള്ള കാർ പാർക്കിങ് മേഖലയിലും. ഞായറാഴ്ച വിശ്വാസികളുടെ തിരക്ക് ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്.
അബു സയ്യാഫ് ഭീകരവാദികളുടെ സാന്നിധ്യം കൊണ്ട് കുപ്രസിദ്ധമായ ജോളോ ദ്വീപിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിരന്തരമായി ബോംബ് ആക്രമണവും തട്ടിക്കൊണ്ടു പോകലും തലവെട്ടലും കാരണം ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ പെടുത്തിയ സംഘടനയാണ് അബു സയ്യാഫ്.
പ്രദേശത്തിന് 2022 വരെ സ്വയം ഭരണാവകാശം നൽകിക്കൊണ്ടുള്ള പദ്ധതിക്ക് അംഗീകാരമായതിന് പിറകെയാണ് സ്ഫോടനമുണ്ടായത്. ഹിത പരിശോധനയിൽ 85 ശതമാനം പേരും ബാൻഗ്സമോറോ എന്ന സ്വയംഭരണ മേഖല രൂപീകരിക്കാൻ വോട്ട് ചെയ്തപ്പോൾ സുലു മേഖല എതിർത്ത് വോട്ട് ചെയ്തു.