/indian-express-malayalam/media/media_files/uploads/2023/09/Arshdeep-Singh-Harwinder-Singh-Sandhu.jpg)
Arshdeep Singh Arsh Dalla | Harwinder Singh Sandhu
മാസങ്ങൾ നീണ്ട നിരന്തര ചോദ്യം ചെയ്യലുകൾക്കും വയർ ടാപ്പുകൾക്കും (ടെലി ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നത്) അന്വേഷണത്തിൽ കള്ളപ്പണമിടപാടും കണ്ടെത്തിയ ശേഷം അന്വേഷണ ഏജൻസിയായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഭീകര പ്രവർത്തനത്തിന്റെ കഥ അനാവരണം ചെയതു. നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ പഞ്ചാബിൽ നിന്ന് വിദേശത്തേക്ക് പലായനം ചെയ്ത രണ്ട് ചെറുകിട ഗ്യാങ്സറ്റർമാർ എൻഐഎ വിവരിക്കുന്നതുപോലെ കപടമായ രണ്ട് വിഭാഗങ്ങൾ അല്ലെങ്കിൽ “ഭീകരസംഘങ്ങൾ” രൂപീകരിച്ചു - ഒന്ന്, ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) നിഴൽ സംഘടന. മറ്റൊന്ന്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (KTF) തീവ്ര സേന. കാനഡ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎഇ, യൂറോപ്യൻ യൂണിയൻ, നേപ്പാൾ, പാകിസ്ഥാൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ അവരുടെ സംഘടന വ്യാപിച്ചുകിടക്കുന്നു.
സാഹസികമായ ഈ കളിയിൽ വേറിട്ടുനിൽക്കുന്ന ഒരു പേര് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജറിന്റെതാണ്, ജൂണിൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവും അതിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള ആരോപണവും കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി.
ഈ ജൂലൈയിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച്, 2020 ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജർ, നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജഗ്തർ സിങ് താരയുടെ അറസ്റ്റിന് ശേഷം 2015 ൽ കെടിഎഫിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജഗ്തർ സിങ് താര. 2004-ൽ പഞ്ചാബിലെ ബുറൈൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം തായ്‌ലൻഡിലെത്തിയ ജഗ്തർ സിങ് താര കെടിഎഫ് സ്ഥാപിച്ചു. ജയിലിൽ നിന്നും രക്ഷപ്പെട്ട ജഗ്തർ സിങ് താര ആദ്യം പാകിസ്ഥാനിലേക്കും അവിടെ നിന്ന് തായ്‌ലൻഡിലേക്കും പലായനം ചെയ്‌തതായി ഏജൻസികൾ കരുതുന്നത്. തായ്‌ലാൻഡിൽവച്ച് ജഗ്തർ സിങ് പിടിയിലായി.
ഈ വർഷം ഇൻഡിവ്യൂജൽ ടെററിസ്റ്റ് ആയി പ്രഖ്യാപിക്കപ്പെട്ട അർഷ് ദല്ല എന്ന അർഷ്ദീപ് സിങ്, പഞ്ചാബിലെ മോഗയിലെ ഒരു ചെറുകിട ഗ്യാങ്സ്റ്ററായിരുന്നു. 2018 ൽ കാനഡയിലേക്ക് പലായനം ചെയ്തു, അവിടെ വച്ച് നിജ്ജറുമായി ബന്ധപ്പെടുകയും സഹകരിക്കാൻ തുടങ്ങുകയും ചെയ്തു. എൻഐഎയുടെ ജൂലൈയിലെ കുറ്റപത്രത്തിൽ ദല്ല തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് "ഭീകരസംഘം" ഉണ്ടാക്കിയതായി ആരോപിക്കുന്നു. " ദല്ല, നിജ്ജറുമായി ചേർന്ന് പഞ്ചാബിലെ പ്രത്യേക സമുദായങ്ങളിൽ നിന്നുള്ള ബിസിനസുകാരെയും നേതാക്കളെയും കൊള്ളയടിച്ചും കൊലപ്പെടുത്തിയുമാണ് പണം സ്വരൂപിച്ചത്," കുറ്റപത്രത്തിൽ ആരോപിക്കുന്നു.
സംഘാംഗങ്ങൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച ഫെഡറൽ ഏജൻസി, എൻ ഐ എ ഫിലിപ്പൈൻസിലെ വിദൂര ദ്വീപായ ഇലോയിലോയിൽ മൂന്ന് കെടിഎഫ് അംഗങ്ങളെ ഈ വർഷം അറസ്റ്റ് ചെയ്തു . ഗുണ്ടാസംഘങ്ങളും തീവ്രവാദികളും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്നതിനും അവരുടെ പ്രവർത്തനരീതി മനസ്സിലാക്കുന്നതിനും എൻഐഎയെ സഹായിച്ചു. ഈ വർഷം മാർച്ച്, മെയ് മാസങ്ങളിൽ നാല് പേരെ കൂടി എൻഐഎയെ അറസ്റ്റ് ചെയ്തു.
നിലവിൽ പാകിസ്ഥാനിലുള്ള ഹർവീന്ദർ സിങ് റിൻഡയുടെ നേതൃത്വത്തിലുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഭീകര സംഘത്തിന്റെ പ്രാദേശിക കൂട്ടാളി ദീപക് രംഗയെ ജനുവരിയിൽ എൻ ഐ എ അറസ്റ്റ് ചെയ്തു. മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തോടൊപ്പം പ്രവർത്തിച്ചിരുന്ന രംഗ മൊഹാലിയിലെ ഇന്റലിജൻസ് ആസ്ഥാനത്ത് ആർപിജി (റോക്കറ്റാക്രമണം) ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയാണ്.
ചണ്ഡീഗഢിൽ നിന്ന് 2018ൽ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട റിൻഡ എന്ന ഹർവീന്ദർ സിങ് സന്ധു, ഇപ്പോൾ 70 വയസ്സുള്ള ബികെഐ മേധാവി വാധ്വാ സിങ്ങുമായി ചേർന്ന് തീവ്രവാദ ശൃംഖല സ്ഥാപിക്കാൻ ശ്രമിച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ ശൃംഖലയിൽ ലഖ്ബീർ സിങ് ലാൻഡ (കാനഡ), ഹർജോത് സിങ് (യുഎസ്), സത്നാം സത്ത (ഇയു), ടാർസെം (യുഎഇ), യാദ്വിദർ (ഫിലിപ്പീൻസ്), കശ്മീർ സിങ് ഗാൽവാദി (നേപ്പാൾ) തുടങ്ങിയവരും ഉൾപ്പെടുന്നു.
ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജജ്ജാർ ആസ്ഥാനമായുള്ള ദീപക് രംഗയെയാണ് ഹർജോത് സിങ് റിക്രൂട്ട് ചെയ്തത്. "ഭീകരപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രണ്ട് ഗഡുക്കളായി ഖരാർ/മൊഹാലിയിലെ പ്രതികളായ ദീപക് രംഗയ്ക്കും കൂട്ടാളികൾക്കും 38 ലക്ഷം രൂപ ഹർജോത് സിങ് നൽകിയിട്ടുണ്ട്" എന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്.
ഈ രണ്ട് "ഭീകരസംഘങ്ങളിലെ" അംഗങ്ങൾക്കെതിരായ എൻഐഎയുടെ കുറ്റപത്രത്തിൽ ഇവർ എങ്ങനെയാണ് രഹസ്യവലയം സൃഷ്ടിച്ചതെന്നും ഇത് പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ലഭിച്ച വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും അത് തിരികെ എടുക്കുന്നതിനുമായുള്ള "ഒളിത്താവള" (ഡെഡ് ഡ്രോപ്പ്) ടെക്നിക് ഉപയോഗിചെന്നും വിവരിക്കുന്നു. ഇന്ത്യയിൽ അവരുടെ ലക്ഷ്യം നിറവേറ്റാനുള്ള ആളിനെ ഇതിൽ ഒരു രാജ്യത്തുള്ള ഒരു തീവ്രവാദി സംഘത്തിലെ അംഗം റിക്രൂട്ട് ചെയ്യുകയും മറ്റൊരു രാജ്യത്തുള്ള മറ്റൊരു വ്യക്തി റിക്രൂട്ട് ചെയ്യപ്പെടുന്ന ആളെ നിയന്ത്രിക്കുകയും മറ്റൊരു രാജ്യത്ത് താമസിക്കുന്ന ഒരു പ്രവർത്തകൻ അതിനായുള്ള ധനസഹായം നൽകുകയും ചെയ്ത സംഭവങ്ങൾ ഇത് വ്യക്തമാക്കുന്നു.
കൂടാതെ, അവർ വാട്ടസാപ്പ്, വയർ, സാങി, ഫേസ് ബുക്ക് മെസ്സഞ്ചർ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ആപ്ലിക്കേഷനുകളിലൂടെ ആശയവിനിമയം നടത്തുന്നു. ഈ തീവ്രവാദികളും ഗുണ്ടാസംഘങ്ങളും റിക്രൂട്ട്‌മെന്റിനും തീവ്രവാദപ്രചാരണത്തിനും സെൻസേഷണൽ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി വിവിധ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിക്കുന്നുവെന്ന് കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.
ഈ പ്രൊഫൈലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വിദേശത്തുള്ളവരാണ് (ഹാൻഡ്‌ലർമാർ), കൂടാതെ പഴയ പരിചയക്കാർ, ചെറുകിട ക്രിമിനലുകൾ, തങ്ങളുടെ കൂടെ കൂടാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുക, ഭീഷണിപ്പെടുത്തി അപഹരണം നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഈ പ്രൊഫലുകൾ ഉപയോഗിക്കുന്നാതായും ആരോപിക്കുന്നു.
തീവ്രവാദ ശൃംഖലയിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് പലായനം ചെയ്ത ഗുണ്ടാസംഘങ്ങളാണെന്നും തുടർന്ന് ഇന്ത്യയിലെ ക്രമസമാധാനം തകർത്ത് പ്രത്യേക ഖാലിസ്ഥാൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തീവ്രവാദികളായി മാറിയ ഈ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ പഞ്ചാബിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അവരുടെ ക്രിമിനൽ ശൃംഖല ഉപയോഗിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.