/indian-express-malayalam/media/media_files/uploads/2023/01/Brij-Bhushan-Sharan-Singh-FI.jpg)
ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: ഒരു ഒളിമ്പ്യൻ, ഒരു കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, ഒരു സംസ്ഥാന തല പരിശീലകൻ എന്നിവർ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന ആരോപണങ്ങൾ ശരിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു. ഡൽഹി പൊലീസ് മൊഴി രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങളിലെ 125 സാക്ഷികളിൽ നാലുപേരാണ് ഇവർ.
ഏപ്രിൽ 28 ന് ഡൽഹി പൊലീസ് രണ്ടു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത്, ഭീഷണിപ്പെടുത്തല്‍, എന്നിവയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങള്‍.
''കേസ് അന്വേഷണത്തെക്കുറിച്ചോ തെളിവുകളെക്കുറിച്ചോ ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും,'' നാലു സാക്ഷികളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഡൽഹി പൊലീസ് വക്താവ് സുമൻ നൽവ പറഞ്ഞു.
ലൈംഗിക പീഡനം നടന്ന് ആറ് മണിക്കൂറിന് ശേഷം ഗുസ്തി താരം വിവരം തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി പരിശീലകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അറിയുന്നു. രണ്ട് വനിതാ ഗുസ്തിതാരങ്ങൾ (ഒരാൾ ഒളിമ്പ്യൻ, മറ്റൊരാൾ കോമൺവെൽത്ത് മെഡൽ ജേതാവ്) ഡൽഹി പോലീസ് ചോദ്യം ചെയ്തപ്പോൾ രണ്ട് ഗുസ്തിക്കാരുടെ ലൈംഗികാരോപണം സ്ഥിരീകരിച്ചു. സിങ്ങിൽനിന്ന് ലൈംഗിക ചൂഷണം നേരിട്ട് ഒരു മാസത്തിനുശേഷമാണ് ഗുസ്തി താരങ്ങൾ തങ്ങളോട് വിവരം പറഞ്ഞതെന്ന് അവർ മൊഴി നൽകിയതായി ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കുന്നു.
സ്വദേശത്തും വിദേശത്തും ടൂർണമെന്റുകൾക്കായി പോകുമ്പോഴുള്ള വനിതാ ഗുസ്തിക്കാരുടെ അവസ്ഥയെക്കുറിച്ച് താൻ കേട്ടിട്ടുണ്ടെന്ന് ദേശീയ രാജ്യാന്തര സർക്യൂട്ടിലെ പ്രശസ്തനായ റഫറി ഡൽഹി പോലീസിനോട് പറഞ്ഞതായി പറയപ്പെടുന്നു.
വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി)യാണ് കേസ് അന്വേഷണത്തിനായി ഡൽഹി പൊലീസ് നിയോഗിച്ചിട്ടുള്ളത്. ലൈംഗിക പീഡനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന ഒരു ടൂർണമെന്റിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡബ്ല്യുഎഫ്‌ഐയിൽ നിന്ന് സംഘം ആരാഞ്ഞു. സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ബോക്‌സർ മേരി കോം അധ്യക്ഷനായ മേൽനോട്ട സമിതിയുടെ റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്.
''ഹരിയാന, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക എന്നിവിടങ്ങൾ സന്ദർശിച്ച് തെളിവെടുപ്പിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി 158 പേരുടെ പട്ടിക എസ്‌ഐടി തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 125 പേരുടെ മൊഴി രേഖപ്പെടുത്തി. അതിൽ നാല് പേർ മൂന്ന് വനിതാ ഗുസ്തിക്കാരുടെ ആരോപണങ്ങൾ ശരിവച്ചു,'' വൃത്തങ്ങൾ പറഞ്ഞു.
എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം സിങ്ങിനെ രണ്ടു തവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു തവണയും തനിക്കെതിരായ ആരോപണങ്ങൾ സിങ് നിഷേധിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നായിരുന്നു സിങ് പറഞ്ഞത്. ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെയും അന്വേഷണ സംഘം മൂന്നു നാലു മണിക്കൂർ ചോദ്യം ചെയ്തു.
''ഇതുവരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു വനിതാ ഗുസ്തി താരങ്ങൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളിൽ അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചിട്ടുണ്ട്,” ഒരു വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 22 നാണ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനത്തിന് ഡൽഹി കൊണാട്ട് പ്ലെയ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.