തോക്കിനോടെന്തുത്തരമെന്ന്
ചോദിച്ചു മുമ്പാരോ…..
തോക്കിന് തോക്കല്ലാതെ മറ്റെ- ന്തുത്തരമെന്നുത്തരം ‘
തോക്കിനെ തോക്കാൽ നേരിട്ട ചോര –
പ്പുഴകൾ നീന്തിക്കയറുന്നു നാം …
വീണ്ടും സ്വന്തം ചോരയിൽ കുതിർന്ന
കൊടിയുയരുന്നു കാമ്പസിൽ
അവൾ, പഴയ കയ്യൂരബൂബക്കറിന്റെ ‘ കുഞ്ഞുമോളല്ലാതെ മറ്റാര് ?
പേരും പരിചിത, മദ്രുമാന്റെ മകൾ,
പഴയ പട്ടുപാവാടക്കാരി ..
അവളുടെ പിന്നിലുയരുന്നു നൂറുനൂറ് പ്ലക്കാർഡുകൾ, മുദ്രാകാവ്യങ്ങൾ:
ഹേ റാം, ജയ്ഭീം, തക്ബീറി,ങ്ക്വിലാബ്,
ജയ്ഹിന്ദിന്റെ മഴവിൽ പതാകകൾ
തോക്കിനോട് തോക്കല്ലുത്തരo, തോക്കി –
നേക്കാൾ കൂർത്തൊരു ചൂണ്ടുവിരൽ ..
ഹായ് കൈ നീട്ടുന്നു പരസ്പരം ഗാന്ധിയുമoബേദ്ക്കറും …
വാക്കാണ് തോക്കല്ല ,ചൂണ്ടുവിര-
ലുത്തരം കുഞ്ഞുങ്ങളേ …
തുപ്പുന്നു വീണ്ടും തോക്ക് വിഷപ്പുകയും
പെല്ലറ്റും ഘുമുഘുമേ …
ഉയരുന്നു ചൂണ്ടു വിരലുകളായിരമാകാശ –
ത്തിനും ഭൂമിക്കുമിടയിൽ … തീയണയ്ക്കാനോടിയെത്താനെന്തി –
നാധാറും ജനന സർടിഫിക്കറ്റും ? പ്രായപൂർത്തിയാവാൻ കാത്തു നിൽക്കുന്നതെന്തിന്
നാടിന് തീ പിടിക്കുമ്പോൾ ……..