scorecardresearch
Latest News

ലോകത്തിന്റെ തുഞ്ചത്തെ മലയാള കവി

മതാന്ധർക്കെതിരെ, അധികാരപ്രമത്തർക്കെതിരെ ചെറുത്ത് നിൽപ്പിന്റെ മാനസികതലങ്ങൾ സൃഷ്ടിയ്ക്കാൻ ഉറക്കമൊഴിച്ച് ‘നിൽക്കുന്ന കവി’യെയാണ് എഴുത്തച്ഛൻ അവാർഡ് നൽകി സർക്കാർ ആദരിക്കുന്നതെന്ന് കവി കൂടിയായ ലേഖിക

Kerala piravi, satchidanandan

മൈക്കൽ ഒ ഹായോഡാ എന്ന ഐറിഷ് -നിരൂപകൻ ഒരു യൂറോപ്യൻ പ്രസിദ്ധീകരണത്തിനു വേണ്ടി, ഇന്ത്യൻകവി കെ സച്ചിദാനന്ദനെ അഭിമുഖം ചെയ്യുകയാണ് : ഉളളിലെ എഴുത്തിനെ ഉണർത്തിയത് ആരാണ് എന്ന ചോദിയ്ക്കുന്നു.

കവിയാകട്ടെ, ഉത്തരമായി ജന്മനാട്ടിലെ മഴയുടെ പലതരം വായ്ത്താരികളെപ്പറ്റിപറയുന്നു . കാക്കകളോട് കുശലം പറയുന്ന അമ്മയെപ്പറ്റി പറയുന്നു . ആത്മാക്കളോടു സംവേദനം ചെയ്യുന്ന ഭക്താത്മാവായ അച്ഛനെപ്പറ്റി പറയുന്നു. ഭ്രാന്തു പിടിച്ച അമ്മൂമ്മയെപ്പറ്റി പറയുന്നു.
ഇവരാരും എഴുത്തുകാരായിരുന്നില്ല. തന്നെ എഴുത്തുകാരനാക്കിയ ഒരേയൊരു എഴുത്തുകാരനെപ്പറ്റിയെ സച്ചിദാനന്ദൻ ആ അന്താരാഷ്‌ട്രഫോറത്തിൽ പറയുന്നുള്ളു – തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി.

സ്‌കൂൾകുട്ടിയായിരിക്കെ , “വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെൻ , ഉള്ളത്തിൽ വന്നു വിളയാട് സരസ്വതീ നീ” എന്ന പാഠ്യഭാഗത്തിലെ വരികൾ മനസ്സിലുണ്ടാക്കിയ മിന്നലഴക് തന്നെയാണ് എഴുത്തിലേയ്ക്ക് അദ്ദേഹത്തെ തൊടുത്തു വിട്ടത്.
(പിന്നീട് അദ്ദേഹം “എഴുത്തച്ഛനെഴുതുമ്പോൾ ” എന്ന കവിതയും കുറിച്ചല്ലോ).

“സച്ചിദാനന്ദനെ അറിയാം , എഴുത്തച്ഛനെ അറിയില്ല ” എന്ന് പറയുന്ന ഒരു യൂറോപ്യൻസദസ്സിൽ, അദ്ദേഹത്തിന് വേണമെങ്കിൽ മലയാളത്തിന്റ ആദികവിയോടുള്ള പ്രിയം പരാമർശിയ്ക്കാതിരിയ്ക്കാമായിരുന്നു. അതുണ്ടായില്ല. തീവ്രകമ്യൂണിസ്റ്റ് കാലത്തിന്റെ തീചൂളയിലൂടെ കാവ്യജീവിതത്തിലേയ്ക്ക് ഉരുത്തിരിഞ്ഞ സച്ചിദാനന്ദനെപ്പോലെ ഒരാൾ , “അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)” രചിച്ച എഴുത്തച്ഛനിലെ കവിയെ, നന്ദിയോടെ സ്മരിയ്ക്കുന്നത്, ധിഷണാപരമായ നിഷ്കപടതയുടെ സത്യവാങ്മൂലമാല്ലാതെ എന്താണ്!

പക്ഷെ , ചർച്ച അതൊന്നുമല്ല . “അടിച്ചൂ ഷോഡതി”. “നൊബേൽ കിട്ടുന്നതിന് മുമ്പ്, നാട്ടിലെ സർക്കാരിന്റെ അവാർഡ് കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന ക്ഷീണം” എന്ന മട്ടിലുള്ള “സാഹിത്യനിരൂപണം ” ആർക്കും ഗുണം ചെയ്യില്ല . എഴുത്തച്ഛൻ അവാർഡിന്റെ പ്രൈസ് -മണി ഒന്നരലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി എന്ന കേവലം കീശപ്രമാണത്തിലേയ്ക്ക് സച്ചിദാനന്ദനെ ആദരിയ്ക്കുന്ന പുരസ്കാരത്തെ ചൊല്ലിയുള്ള സൈബർ ലോക കമന്റുകൾ താണു കൊണ്ടിരിയ്ക്കുന്നത് സങ്കടകരം തന്നെ .

മലയാളത്തിൽ “സമഗ്രസംഭാവന”യ്ക്കു അദ്ദേഹത്തിന് പുരസ്കാരം നൽകുമ്പോൾ, തോന്നേണ്ട സംശയം ഇതാണ്: മലയാളത്തിന്റെ അതിർത്തികൾ മറികടന്ന അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനത്തിന്റെ വിശാലസമഗ്രത ആർക്കെങ്കിലും വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ടോ? ചർച്ച ആ വഴിയ്ക്കാണ് പോവേണ്ടത് .

കാരണം, കവി മാത്രമല്ല സച്ചിദാനന്ദൻ. നിരൂപകൻ മാത്രമല്ല സച്ചിദാനന്ദൻ . പരിഭാഷകൻ മാത്രമല്ല . നാടകകൃത്ത് മാത്രമല്ല . പത്രാധിപർ മാത്രമല്ല . ആർട്ട് ക്രിട്ടിക്കും ഫിലിം ക്രിട്ടിക്കും മാത്രമല്ല അദ്ദേഹം. അദ്ധ്യാപന ജീവിതത്തിനും അക്കാദമിഭരണകാലത്തുമായി , ഏതാണ്ട് 3000 ( അച്ചടിച്ച) പേജുകൾ അദ്ദേഹത്തിന്റെ രചനകളുടേതായിട്ടുണ്ട്! സമീപകാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും സക്രിയമായ മണിക്കൂറുകൾ സാംസ്കാരികമായ നേതൃത്വപ്രവർത്തനങ്ങൾക്കായി സമർപ്പിയ്ക്കപ്പെട്ടതാണ്. .

കവിത പുത്തൻ വിപ്ലവരൂപത്തെ കുലുക്കിയുണർത്തി വിടുമോ? രാഷ്ട്രീയത്തിന്റെയും അക്ഷരങ്ങളുടെയും ടെസ്റ്റ് ട്യൂബ് ആയ കേരളമണ്ണിൽ അതും ഉണ്ടായി ഈയിടെ. സച്ചിദാനന്ദന്റെ “നിൽക്കുന്ന മനുഷ്യൻ” എന്ന കവിതയിൽ നിന്ന് പ്രചോദനം കൊണ്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ ആദിവാസികളുടെ “നിൽപ്പ്സമരം ” ഉണ്ടായി, ഏറെ നാൾ പടർന്നു പന്തലിച്ചു . ചുംബനം കൊണ്ട് പൊതുവിടങ്ങളെ പ്രകോപിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കാവ്യാഹ്വാനത്തിൽ ( “ചുംബനം ” എന്ന കവിത ) നിന്ന് ചുംബനസമരം എന്ന ആശയം ഉണ്ടായി, സദാചാരമണ്ഡലങ്ങളെ പ്രകമ്പനം കൊള്ളിച്ചതും നമ്മൾ അടുത്തിടെ കണ്ടു.
അടുത്ത കാലത്ത്, മതാന്ധർക്കെതിരെ, അധികാരപ്രമത്തർക്കെതിരെ ചെറുത്ത്നിൽപ്പിന്റെ മാനസികതലങ്ങൾ സൃഷ്ടിയ്ക്കാൻ രാജ്യത്ത് തലങ്ങും വിലങ്ങും ഉറക്കമൊഴിച്ച് ഓടിനടക്കുകയാണ് കവി.

ഇവയിൽ , ഏതു മുഖത്തിനാണ് സംസ്ഥാനസർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകിയത്? അദ്ദേഹത്തിന്റെ സമഗ്രസംഭാവനകൾ സൂക്ഷ്മമായി പഠിച്ചവർ ആരുണ്ട്?

നർമ്മം കലർന്ന വിരുദ്ധോക്തിയുടെ പേശീബലത്തോടെ, 30 വർഷം മുമ്പെഴുതപ്പെട്ട ഒരു സച്ചിദാനന്ദൻകവിത , ഈ പുരസ്കാരത്തെ എഴുത്തച്ഛനോളം തന്നെ സാരസ്യമുള്ളതാക്കും.

” നല്ല കവി ജനിച്ചു വീഴുന്നത്
സ്വർഗ്ഗത്തിലേക്കാണ്.
നല്ല കവിതയുടെ തൊണ്ടയിൽ
വാനമ്പാടിയുണ്ട്.
നല്ല കവിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു മധുരനാരങ്ങായാണ് .
നല്ല കവിയുടെ ചിഹ്നം പനിനീർ പൂവിനു കുറുകെ വച്ച
മയിൽപ്പീലിയാണ് .
നല്ല കവിക്ക് കവിതയ്ക്കുചിതമായ
വിഷയങ്ങളേതെന്ന് കൃത്യമായറിയാം .
ഒരു മാറ്റത്തിന് വേണ്ടി പ്പോലും
നല്ല കവി വൃത്തം തെറ്റിക്കുന്നില്ല.
ഉദയാസ്തമയങ്ങളും ഗിരിസാഗരങ്ങളും
എങ്ങിനെ വർണ്ണിക്കണമെന്നയാൾക്കറിയാം.
അലങ്കാരപ്രയോഗങ്ങളിൽ
അയാളൊരാചാര്യനാണ് .
കാവ്യഭാഷ അയാൾക്ക് തികച്ചും വശമാണ്.
അയാൾക്കെല്ലാ കാണ്ഡങ്ങളുടെയും പേരറിയാം.
എല്ലാ കാറ്റിന്റെയും പോക്കറിയാം.
ഞാൻ
ഒരു നല്ല കവിയല്ല.” ( “അഞ്ചു അകവിതകൾ” ) – കെ സച്ചിദാനന്ദൻ.

1980 കളിൽ വന്ന “വീടുമാറ്റം” എന്ന സമാഹാരത്തിലുള്ള ഈ കവിതയിൽ വഞ്ചിയുടെ ഉലയുന്ന രണ്ടറ്റത്തെന്ന പോലെയിരിയ്ക്കുന്നു എഴുത്തച്ഛനും സച്ചിദാനന്ദനും. ചുറ്റുമുള്ള “അകവിത” യിൽ നിന്ന്, രാഷ്ട്രീയവും സാംസ്കാരികജീവിതവും “കാലേ കാലേ” കവിതയായാക്കി വീണ്ടെടുക്കയാണ് സച്ചിദാനന്ദന്റെ സ്വയംകല്പിതദൗത്യം. അതിനിടയിൽ, രാമായണത്തിന്റെ എല്ലാ കാണ്ഡങ്ങളുടെയും പേരറിഞ്ഞില്ലെങ്കിലെന്ത്! എല്ലാ കാറ്റിന്റെയും പോക്കറിഞ്ഞില്ലെങ്കിലെന്ത്!

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Kerala piravi ezhuthachan puraskaram for poet critic k satchidanandan