എലികളിലെ ഡിഎന്‍എയില്‍ നിന്നും എച്ച്ഐവി പൂര്‍ണമായും നീക്കം ചെയ്തതായി ഗവേഷകരുടെ അവകാശവാദം. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്ഐവി പൂർണമായും സുഖപ്പെടുത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ജീന്‍ എഡിറ്റിങ് തെറാപി ഉപയോഗിച്ചാണ് എച്ച്ഐവിക്കുള്ള മരുന്ന് തയ്യാറാക്കുന്നത്.
ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് വഴിത്തിരിവായ കണ്ടെത്തല്‍. 23 എലികളില്‍ 9 എലികളുടെ എച്ച്ഐവി പൂര്‍ണമായും മാറ്റി.
Read More: പാക്കിസ്ഥാനില്‍ 400 പേര്‍ക്ക് എച്ച്ഐവി ബാധ: കൂടുതലും കുട്ടികള്‍, പരിഭ്രാന്തരായി രക്ഷിതാക്കള്‍
ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്ഐവിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. നിരന്തരമായ പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ. അതുവഴി വര്‍ഷങ്ങള്‍ ആയുസ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കും. ഇത് പലപ്പോഴും സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമാണെന്നതാണ് ന്യൂനത.
ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്ഐവി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ 22 ദശലക്ഷം പേര്‍ക്ക് മാത്രമാണ് ആന്റി റെട്രോവൈറല്‍ മരുന്ന് ലഭ്യമാകുന്നത് തന്നെ. രക്തദാനം, ശുക്ലം, യോനീദ്രവം, ഗർഭസ്ഥശിശു, മുലപ്പാൽ എന്നിവയിലൂടെ എച്ച്ഐവി ബാധയുണ്ടാകാം.
പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്ച്ഐവി ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്ഐവി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോൾ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്ഐവി ബാധ ഏറെക്കുറെ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.