scorecardresearch
Latest News

ബൈക്കിനെ പ്രണയിച്ച പെൺകുട്ടി

ബൈക്കില്‍ ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ലെസ്‌ലി വിശേഷങ്ങള്‍

bike, bike travel, bullet, leslie sahaja augustine, kerala bikers, bike ride in kerala, women bike riders

ലെസ്‌ലി സഹജ അഗസ്റ്റിനും ഇരുചക്ര വാഹനങ്ങളുമായുള്ള ഇഷ്ടം സ്കൂൾക്കാലത്ത് തുടങ്ങിയതാണ്. ലെസ്‌ലിയെ ആ ഇഷ്ടത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് അപ്പൻ അഗസ്റ്റിൻ ആണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പന്റെ  വെസ്പ ഓടിക്കാന്‍ പഠിച്ചായിരുന്നു ലെസ്‌ലിയുടെ തുടക്കം.

“കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി എന്ന കുടിയേറ്റ ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതും. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പായിയുടെ വെസ്പ ഓടിക്കാന്‍ പഠിച്ചായിരുന്നു ഇരുചക്ര വാഹനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയത്. അപ്പായി തന്നെ ഗുരു. ആദ്യം പഠിച്ചതു തന്നെ ഗിയറുള്ള സ്‌കൂട്ടറായതു കൊണ്ട് പിന്നീട് ഗിയറുള്ള ബൈക്കുകള്‍ ഓടിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല,” ഇരുചക്രവാഹനങ്ങള്‍ ജീവിതത്തിലേക്ക് എത്തിയ വഴികളെ ലെസ്‌ലി ഓര്‍ത്തെടുത്തു.

പിന്നീട് ബൈക്കുകളിലായി യാത്രകള്‍. ചെറിയ ചെറിയ ട്രിപ്പുകളിലാണ് തുടങ്ങിയത്.

“കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്കും കണ്ണൂരേക്കും ഒക്കെയുള്ളവ നാട്ടിന്‍പുറത്തുകാരെ സംബന്ധിച്ചിടത്തോളം റൈഡുകള്‍ തന്നെയാണ്. അങ്ങനെ തുടങ്ങി പല ലക്ഷ്യത്തോടെയുള്ള യാത്രകള്‍.   തവാങ്ങിലേക്ക്, പോണ്ടിച്ചേരി, ധനുഷ്‌കോടി പോലെ തമിഴ്‌നാട്ടിലെ ഒട്ടുമുക്കാല്‍ സ്ഥലങ്ങളും, ഗോവ, ഗുജറാത്ത്അ ങ്ങനെ അനവധി,” ജീവിതത്തേയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനേയും മാറ്റിമറിച്ച യാത്രകളെക്കുറിച്ച് ലെസ്‌ലി പറയുന്നു.

പത്രപ്രവര്‍ത്തകയായും പി ആര്‍ഓആയും ഒക്കെ ജോലി ചെയ്ത ലെസ്‌ലി ഇപ്പോള്‍ യാത്രകള്‍ക്കൊപ്പം സ്വതന്ത്രമാധ്യമപ്രവര്‍ത്തനവും നടത്തുന്നു.

Read Here: പട്രോളിങ്ങിന് വനിതാ ബുള്ളറ്റ് ടീമുമായി കേരള പൊലീസ്‌

ബുള്ളറ്റ് സ്വപ്നങ്ങള്‍ക്ക് ചിറക് വച്ചപ്പോള്‍

സ്വന്തമായൊരു ബുള്ളറ്റ് എന്ന ലെസ്‌‌ലിയുടെ സ്വപ്നത്തിലേക്ക് ഒരു റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് വിരുന്നെത്തിയത് ഈയടുത്താണ്.

“എല്ലാത്തരം ബൈക്കുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും സ്വന്തമായിട്ടൊന്ന് വാങ്ങുന്നുണ്ടെങ്കില്‍ അത് ബുള്ളറ്റ് ആകുമെന്ന് മനസ്സില്‍ പണ്ടേ കുറിച്ചിരുന്നതാണ്. അപ്പോഴാണ് ഈ റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് റൈഡ് ഒത്തു വന്നത്.”

സ്ത്രീകളുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ആ പ്രോഗ്രാമില്‍ ഇഷ്ടമുള്ള ഇടങ്ങളിലേക്കെല്ലാം ബുള്ളറ്റ് ഓടിച്ചു പോകാന്‍ ഒരവസരം കൈവന്നപ്പോള്‍ ലെസ്‌ലി തെരഞ്ഞെടുത്തത് ചില സ്ത്രീയിടങ്ങളെ.

“കോവിഡ് കാലമായതിനാൽ വലിയ യാത്രകളൊന്നും പ്ലാൻ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. സമൂഹത്തിൽ തന്റേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും സ്ത്രീകളുടെ അടുത്തേക്കാവാം യാത്ര എന്നു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൃശൂരിലെ വിനയ പൊലീസ്, വയനാട്ടിലെ ലീല (‘കരിന്തണ്ടൻ’ സംവിധായിക), ഗീത വാഴച്ചാൽ (ആദിവാസി മൂപ്പത്തി) എന്നിവരെയെല്ലാം പോയി കണ്ടു. ഏഴു പേരെയെങ്കിലും കാണണം എന്നുണ്ടായിരുന്നു, കോവിഡ് നിയന്ത്രണങ്ങൾ​ ഉള്ളതിനാലും പലയിടത്തും കണ്ടൈൻമെന്റ് സോൺ ആയതിനാലും നാലു പേരെ കാണാനെ സാധിച്ചു​ള്ളൂ.”

കൂട്ടത്തിൽ ഏറ്റവും ദൂരമേറിയ യാത്ര വയനാട്ടിലേക്കായിരുന്നു. മഞ്ഞും മഴയുമൊക്കെ കൊണ്ട് ചുരം കയറി ബുള്ളറ്റോടിച്ചുകൊണ്ടുള്ള യാത്ര രസകരമായിരുന്നു എന്നും ലെസ്‌ലി.

“പൊതുവെ റൈഡിനു പോവുമ്പോൾ വഴിയിലൊക്കെ നിറുത്തി ചായക്കടകളിൽ നിന്നും ചായ കുടിക്കുന്ന സ്വഭാവമുണ്ട്. ഇത്തവണ പക്ഷേ സുരക്ഷയോർത്ത് ഇടയ്ക്കിടെയുള്ള ചായകുടി കുറച്ചു. അതു തന്നെയാണ് ഈ യാത്രയിൽ ഏറ്റവും മിസ് ചെയ്തതും.”

ബൈക്കില്‍ ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ലെസ്‌ലിയ്ക്ക് കൂട്ടായി കുറച്ചു മാസങ്ങളായി, പില്യണ്‍ റൈഡറായി ജോഷോ എന്ന ലാബ്രഡോര്‍ നായയുമുണ്ട്.

Read More Travel Stories

Stay updated with the latest news headlines and all the latest Travel news download Indian Express Malayalam App.

Web Title: Bullet bike rider girl leslie sahaja augustine