World Suicide Prevention Day 2020: ഇന്ത്യയിൽ പ്രതിവർഷം 1,00,000 ൽ അധികം ആളുകൾ ആത്മഹത്യ ചെയ്യുന്നുവെന്ന് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക കണക്കനുസരിച്ച്, 2018 ൽ മൊത്തം 1,34,516 ആത്മഹത്യകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2017 നെ അപേക്ഷിച്ച് 3.6 ശതമാനമാണ് 2018ൽ ആത്മഹത്യകൾ വർധിച്ചത്. എന്നിട്ടും, പലപ്പോഴും, ഈ വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആളുകൾ മടിക്കുന്നു, ആളുകളിലെ ആത്മഹത്യാ പ്രവണത തിരിച്ചറിയുന്നതിലും ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിലും പരാജയപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന്, ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ ചില കെട്ടുകഥകൾ നമുക്ക് പരിശോധിക്കാം.
മിഥ്യാ ധാരണ: ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകൾ അത് ചെയ്യുന്നില്ല
മരണത്തെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങൾ ആളുകൾ ആശയവിനിമയം നടത്തുകയാണെങ്കിൽ, മറ്റുള്ളവർ അതിനെ നിസ്സാരവൽക്കരിക്കുന്നു. അതിനെ ഗൗരവമായി എടുക്കാതെ ശ്രദ്ധയാകർഷിക്കാനുള്ള തന്ത്രമാണെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുകയാണെന്ന് നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഷർമിള ബൻവാത്പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകൾക്ക് സഹായമോ പിന്തുണയോ ആവശ്യമുണ്ടാവാം എന്നതാണ് വസ്തുതയെന്ന്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ Preventing Suicide എന്ന പേരിലുള്ള രേഖയിൽ പറയുന്നു.
Read More: ലോക ആത്മഹത്യ പ്രതിരോധ ദിനം: ആത്മഹത്യാ പ്രവണതകൾ എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം
മിഥ്യാ ധാരണ: കുടുംബത്തിൽ ആത്മഹത്യയുടെ ചരിത്രം ഉണ്ടെങ്കിൽ, അത് ചെയ്യാനുള്ള ഉയർന്ന സാധ്യതയുണ്ട്
“ആത്മഹത്യ ജനിതകമായി പകരില്ല. ഇത് വീട്ടിലെ പരിസ്ഥിതിയെക്കുറിച്ചും വ്യക്തിയുടെ വൈകാരികാവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട കാര്യമാണ്. കുടുംബത്തിലെ മറ്റൊരാൾ ആത്മഹത്യ ചെയ്തതുകൊണ്ട് അവരും അത് ചെയ്യുമെന്ന് അർത്ഥമാക്കുന്നില്ല, ”സൈക്കോളജിസ്റ്റ് പറഞ്ഞു.
മിഥ്യാ ധാരണ: ഇതിനകം ആത്മഹത്യയ്ക്ക് ശ്രമിച്ച ആളുകൾ ഇത് വീണ്ടും ശ്രമിച്ചേക്കില്ല
“ഈ വാദവും തെറ്റാണ്. മറിച്ച് അത് വിപരീതമാണ്. ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് വീണ്ടും അതിന് ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അവരെ സംബന്ധിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്,” ഡോ. ബൻവാത് ഉപദേശിച്ചു. എന്നിരുന്നാലും, ഒരാൾ ആത്മഹത്യക്ക് ശ്രമിക്കാനുള്ള സാധ്യത എല്ലായ്പ്പോഴും ഉയർന്നുതന്നെയിരിക്കണമെന്നില്ലെന്നും അത് സാഹചര്യവും അടിസ്ഥാനമാക്കിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. “ആത്മഹത്യാ ചിന്തകൾ മടങ്ങിവരുമെങ്കിലും അവ ശാശ്വതമല്ല, മുമ്പ് ആത്മഹത്യാ ചിന്തകളുണ്ടായിരുന്നതോ അതിന് ശ്രമിച്ചതോ ആയ ഒരു വ്യക്തിക്ക് പിന്നെയും കുറേ കാലം ജീവിക്കാനാവും,” ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മിഥ്യാ ധാരണ: ആത്മഹത്യാശ്രമങ്ങൾ വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്
പത്തിൽ ഒമ്പത് പേരിൽ നിന്നും, മുന്നറിയിപ്പ് അടയാളങ്ങൾ ഉണ്ടാവുമെങ്കിലും ദൗർഭാഗ്യവശാൽ, അവ അംഗീകരിക്കപ്പെടാതിരിക്കുകയോ അവഗണിക്കപ്പെടുകയോ ആണ് ഉണ്ടാവാറുള്ളതെന്ന് സൈക്കോളജിസ്റ്റ് പറഞ്ഞു. “യുവാക്കൾക്കിടയിൽ, ചില ആത്മഹത്യാക്കുറിപ്പുകൾ ഉണ്ടായിരിക്കാം, പക്ഷേ ചില കൗമാരക്കാർ ഇതിനെക്കുറിച്ച് വളരെ രഹസ്യമായി പറയുന്നു. വ്യക്തിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധയിൽപ്പെട്ടാൽ, അവർ അത് ഗൗരവമായി കാണണം. ചില പ്രധാന സൂചനകൾ കണ്ടാൽ ഉടനടി പരിശോധിക്കേണ്ടതുണ്ട്, ”അവർ കൂട്ടിച്ചേർത്തു.
മിഥ്യാ ധാരണ: കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്
ആത്മഹത്യയുടെ വിവിധ കാരണങ്ങൾ ക്രൈം റെക്കോഡ്സ് ബ്യൂറോ അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് – പ്രൊഫഷണൽ അല്ലെങ്കിൽ കരിയർ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ചൂഷണങ്ങൾ നേരിട്ടത്, അക്രമം, കുടുംബ പ്രശ്നങ്ങൾ, മദ്യത്തിന് അടിമയാവുന്നത്, സാമ്പത്തിക നഷ്ടം, വിട്ടുമാറാത്ത വേദന എന്നിങ്ങനെയുള്ള കാരണങ്ങളും മാനസിക നിലയിലുള്ള പ്രശ്നങ്ങൾക്ക് പുറമെ ബ്യൂറോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Read More: ക്രമരഹിതമായ ഉറക്കം കുട്ടികളിലെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാമെന്ന് പഠനം
“ഒന്നിലധികം മാനസിത പ്രശ്നങ്ങൾ ഉണ്ട്, അവിടെ ആത്മഹത്യയ്ക്ക് സാധ്യതയുള്ളതായി,” ഡോ. ബൻവാത് പറഞ്ഞു. കോവിഡ് മഹാമാരി കാരണമുള്ള പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കുന്നതിനാൽ ആളുകൾ നിരാശയും ലക്ഷ്യബോധവമില്ലായ്മയും ഉത്കണ്ഠയും ധാരാളമായി അനുഭവിക്കുന്നു. ഇപ്പോൾ സാമൂഹിക ബന്ധം വളരെ കുറവായതിനാൽ, പ്രത്യേകിച്ച് യുവാക്കൾ – 15-25 വയസ്സിനിടയിലുള്ളവർ – നിരവധി വെല്ലുവിളികൾ നേരിടുന്നു. അതിനാൽ ഈ ആളുകൾക്കിടയിൽ എന്തെങ്കിലും മുന്നറിയിപ്പ് അടയാളങ്ങളുണ്ടെങ്കിൽ അവരെ വളരെ ഗൗരവമായി കാണണം. ”
മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ ആളുകളും ആത്മഹത്യാ പ്രവണതയുള്ള പെരുമാറ്റം കാണിക്കില്ല, മാത്രമല്ല സ്വന്തം ജീവൻ എടുക്കുന്ന എല്ലാവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന പരാമർശിക്കുന്നു.
മിഥ്യാ ധാരണ: ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യം സൂചിപ്പിക്കുമ്പോൾ, അത് തടയാൻ ഒരു മാർഗവുമില്ല
ഒരു ഉദ്ദേശ്യമുണ്ടെങ്കിൽ, അത് അടിയന്തര പ്രാധാനായമുള്ള പ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. “മാനസികാരോഗ്യ വിദഗ്ധരെന്ന നിലയിൽ, ആത്മഹത്യ-അപകടസാധ്യതാ വിലയിരുത്തലും ഞങ്ങൾ നടത്തുന്നു, അത് ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യത്തിന്റെ അളവ് പറയുന്നു, ഇത് കുടുംബാംഗങ്ങളുടെ സഹായത്തോടെ ഉടൻ പരിഹരിക്കാനാകും,” അവർ ഊന്നിപ്പറഞ്ഞു.
മിഥ്യാ ധാരണ: ആത്മഹത്യയെക്കുറിച്ച് സംസാരിക്കരുത് അല്ലെങ്കിൽ അതിനർത്ഥം ആശയങ്ങൾ നട്ടുപിടിപ്പിക്കുക എന്നാണ്
നേരെമറിച്ച്, സംസാരിക്കുന്നതിലൂടെ നിങ്ങൾ ഒരു വ്യക്തിയെ അവരുടെ ചിന്തകൾ പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഡോ. ബൻവാത് അഭിപ്രായപ്പെട്ടു, “ഒരു വ്യക്തിക്ക് ആത്മഹത്യാപരമായ ആശയങ്ങൾ കൈമാറാം; അവർ യഥാർത്ഥത്തിൽ ഇത് ആസൂത്രണം ചെയ്തിരിക്കില്ല. ആ വ്യക്തിയെ സമീപിക്കുന്നതിലൂടെ, ഒരാൾ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്നും ഏത് തലത്തിലാണെന്നും അറിയാൻ കഴിയും – അത് പെട്ടെന്ന് കടന്നുപോകുന്ന ഒരു ചിന്തയാണോ അല്ലെങ്കിൽ അവർ ശരിക്കും പരിഗണിക്കുന്ന ഒന്നാണോ അതോ മുൻകാലങ്ങളിൽ നമുക്ക് അറിയാത്ത ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്നെല്ലാം അറിയാനാവും,” ബൻവാത് പറഞ്ഞു.
പരസ്യമായി സംസാരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മറ്റ് ഓപ്ഷനുകൾ അല്ലെങ്കിൽ അവന്റെ / അവളുടെ തീരുമാനത്തെ പുനർവിചിന്തനം ചെയ്യാനുള്ള സമയം നൽകുകയും അതുവഴി ആത്മഹത്യ തടയാൻ കഴിയുകയും ചെയ്യുന്നു എന്നും ലോകാരോഗ്യ സംഘടന പരാമർശിക്കുന്നു.
Read More: ‘Suicide happens suddenly’ and other myths busted by WHO, doctor