ശഅബാൻ 30 പൂർത്തിയാക്കി ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഒരു മാസം ഉദയം മുതൽ അസ്മയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസി ലക്ഷങ്ങൾ കഴിച്ചുകൂട്ടും. ആരാധന കർമങ്ങളും പ്രാർഥനകളും വർധിപ്പിക്കും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കിവയ്ക്കും. നിർബന്ധവും ഐച്ഛികവുമായ ദാനധർമങ്ങൾ സജീവമാക്കും.
പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമദാനിലെ ആരാധന കർമങ്ങൾക്ക് സാധിക്കുമെന്നാണ് ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ. നരകവാതിൽ കൊട്ടിയടക്കപ്പെടുകയും സ്വർഗവാതിൽ തുറക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്നു ഈ മാസത്തിൽ. ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ് നോമ്പിന്റെ സുപ്രധാന ലക്ഷ്യം. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.
അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ് റമദാൻ. യഥാർഥ മുസ്‌ലിം എങ്ങനെയാകണമെന്നാണോ സൃഷ്ടാവ് ആഗ്രഹിക്കുന്നത്, അതിലേയ്ക്ക് മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ ഈ പരിശീലനം വിശ്വാസിയെ പ്രാപ്തനാക്കും.
എന്താണ് റമദാൻ
വിവിധ മതങ്ങളിൽ ഉപവാസം പല രൂപത്തിൽ നിലനിൽക്കുന്നുണ്ട്. ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്ന ഉപവാസ രൂപമാണ് റമദാനിലെ നോമ്പ്. ഇസ്‌ലാം ഉപവാസത്തെ ആത്മീയവും ആരാധനാപരവും ആരോഗ്യശാസ്ത്രപരവുമായ ഒരു കർമമാക്കുകയും അതൊരു ജീവിത ശൈലിയാക്കി മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക കലണ്ടർ (ഹിജ്റ വർഷം) പ്രകാരമുള്ള ഒരു മാസത്തിന്റെ പേരാണ് റമദാൻ. ശഅ്ബാൻ എന്ന മാസം കഴിഞ്ഞാണ് റമദാൻ വരുന്നത്. ശവ്വാലാണ് ശേഷമുള്ള മാസം. ശവ്വാൽ ഒന്നിനാണ് മുസ്ലിങ്ങൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കുന്നത്. ഇസ്‌ലാമിലെ ഏറ്റവും പുണ്യമുളള മാസമാണ് റമദാൻ. ഈ മാസത്തിൽ എല്ലാ വിശ്വാസികൾക്കും നോമ്പ് നിർബന്ധമാണ്.
(ഖുർആൻ: അധ്യായം രണ്ട്, വചനം 183)
ഇസ്‌ലാമിലെ അഞ്ച് നിർബന്ധ കർമങ്ങളിൽ (ഇസ്‌ലാം കാര്യങ്ങൾ) ഒന്ന്കൂടിയാണ് റമദാനിലെ നോമ്പ്. യാത്രക്കാർ, രോഗികൾ, കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് നോമ്പ് നിർബന്ധമില്ല. സ്ത്രീകൾ ആർത്തവ സമയത്തും നോമ്പ് എടുക്കേണ്ടതില്ല.
ഖുർആൻ അവതരിച്ച മാസം
വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ പ്രവാചകൻ മുഹമ്മദിന് അവതീർണമായ മാസം എന്ന നിലയ്ക്കാണ് റമദാൻ ഏറെ പവിത്രമാകുന്നത്. (ഖുർആൻ, അധ്യായം രണ്ട്, വചനം 185). ജനങ്ങൾക്ക് വഴികാട്ടിയും സത്യാസത്യ വിവേചനവും ജീവിതപദ്ധതി വിശദീകരണവുമായാണ് ഖുർആൻ ഈ മാസത്തിൽ അവതീർണമായത്. ഖുർആൻ അവതരണത്തിന്റെ വാർഷികാഘോഷം എന്ന നിലയ്ക്കാണ് റമദാൻ കണക്കാക്കപ്പെടുന്നത്. ഈ മാസത്തിൽ ഖുർആൻ പഠനത്തിനും വായനയ്ക്കും പ്രവാചകൻ മുഹമ്മദ് കൂടുതൽ സമയം നീക്കിവച്ചിരുന്നതായും മാലാഖമാർക്കൊപ്പം ഖുർആൻ പഠന സദസിൽ ചേർന്നിരുന്നതായും പ്രവാചക വചനങ്ങൾ പറയുന്നു. വിശ്വാസി സമൂഹം ഖുർആൻ ആശയ പഠനത്തിനും പ്രചാരണത്തിനും ഈ മാസത്തിൽ സവിശേഷ ശ്രദ്ധകൊടുക്കുന്നതിന്റെ കാരണം ഇതാണ്.
ആയിരം മാസങ്ങളേക്കാൾ പവിത്രമായ ഒരു രാവ്
ആയിരം മാസങ്ങളെക്കാൾ പവിത്രമാക്കപ്പെട്ട ഒരു രാവ് റമദാൻ മാസത്തിൽ ഉള്ളതായി ഖുർആൻ പറയുന്നുണ്ട്. ഈ ദിവസത്തിലാണ് ഖുർആൻ അവതരിച്ചത്. (ഖുർആൻ അധ്യായം 97, വചനം 1^3).
‘ലൈലത്തുൽ ഖദ്ർ’ അഥവാ ‘വിധി നിർണയ രാവ്’ എന്നാണ് ഈ രാവിനെ വിശേഷിപ്പിക്കാറുള്ളത്. ഒരു വർഷത്തേക്കുള്ള മനുഷ്യന്റെ ഭാഗധേയം ദൈവം ഈ രാവിലാണ് നിശ്ചയിക്കുന്നത്. ദൈവ കൽപ്പന പ്രകാരം മാലാഖമാർ അന്നേ ദിവസം ഭൂമിയിൽ ഇറങ്ങുമെന്നും ഖുർആൻ പറയുന്നുണ്ട്. ഈ രാവിൽ ചെയ്യുന്ന പുണ്യ കർമങ്ങൾക്ക് ആയിരം മാസം പുണ്യം ചെയ്യുന്ന അത്ര പ്രതിഫലം ദൈവസമക്ഷം ലഭിക്കും. നമസ്കരിച്ചും ദാനധർമങ്ങൾ ചെയ്തും പ്രാർഥനകളിൽ മുഴുകിയും പള്ളിയിൽ ഭജനമിരുന്നും ഈ രാവിനെ വിശ്വാസികൾ ആത്മീയ നിർഭരമാക്കാറുണ്ട്.
റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ ഒറ്റയിട്ട രാവുകളിലാണ് ലൈലത്തുൽ ഖദ്റിന് കൂടുതൽ സാധ്യത. റമദാൻ 27ന് ആണ് ഈ രാവ് എന്നും ചില പണ്ഡിതന്മാർ പറയുന്നുണ്ട്. എന്നാൽ, റമദാനിലെ ഏത് രാവിലും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാം എന്ന നിഗമനത്തിലാണ് പൗരാണികരും ആധുനികരുമായ കൂടുതൽ പണ്ഡിതരും.
ബദർ യുദ്ധവും റമദാനും
പ്രവാചകൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സമൂഹം നേരിട്ട ആദ്യ സായുധ പോരാട്ടമാണ് ബദ്ർ. മുഹമ്മദിനെ മക്കയിൽ നിന്ന് നാട്കടത്തിയ ഖുറൈശികളായിരുന്നു ശത്രുപക്ഷത്ത്. ഹിജ്റ രണ്ടാം വർഷം റമദാൻ മാസം 17ന് (സി.ഇ 624 മാർച്ച് 13ന് ) നടന്ന ഈ യുദ്ധത്തിൽ മുഹമ്മദിന്റെ സൈന്യം വിജയിക്കുകയുണ്ടായി. മദീനയിൽ പ്രവാചകൻ ചുരുങ്ങിയ കാലംകൊണ്ട് കെട്ടിപ്പടുത്ത ഇസ്‌ലാമിക സമൂഹത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്ത ആദ്യ പ്രതിസന്ധിയായിരുന്നു ബദ്ർ യുദ്ധം. തങ്ങളുടെ ഇരട്ടിയലിധികം സൈനികശേഷിയുമായി വന്ന സൈന്യത്തോടാണ് മുഹമ്മദിനും സംഘത്തിനും പോരാടാൻ ഉണ്ടായിരുന്നത്. ഐതിഹാസികമായ പോരാട്ടത്തിൽ ഇസ്‌ലാമിക പക്ഷം വിജയിച്ചു. ബദ്ർ പോരാട്ടം നടന്ന മാസം എന്ന നിലക്കും റമദാൻ മാസത്തിന് പ്രത്യേകതയുണ്ട്. കേരളത്തിലെ സുന്നികൾ ഈ ദിവസം ബദ്ർ രക്തസാക്ഷികളുടെ ഒർമക്കായി പ്രത്യേക പ്രാർഥനകളും അന്നദാനവും സംഘടിപ്പിക്കാറുണ്ട്.
സകാത്തിന്റെ മാസം
ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമമാണ് സകാത്ത്. ഇസ്‌ലാമിലെ നികുതി സമ്പ്രദായമാണ് യഥാർഥത്തിൽ സകാത്ത്. ദരിദ്രന്റെ അവകാശമായാണ് സകാത്തിനെ ഖുർആൻ പരിചയപ്പെടുത്തുന്നത്. റമദാൻ മാസവുമായി സകാത്തിന് നേരിട്ട് ബന്ധമൊന്നുമില്ല. വീടുകളിൽ കയറി വരുന്ന യാചകർക്ക് അഞ്ചും പത്തും രൂപ കൊടുത്താൽ ഇസ്‌ലാമിലെ സകാത്ത് ആകില്ല. അതിന് സ്വദഖ (ദാനധർമം) എന്നാണ് പറയുക. അത് സകാത്തിന്റെ ഗണത്തിൽ പെടില്ല. സ്വദഖ ഐച്ഛിക കർമമാണ്. സകാത്താകട്ടെ നിർബന്ധ ബാധ്യതയും. സകാത്തിന്റെ അവകാശികൾ ആരൊക്കെയെന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിശ്ചിതവരുമാനമുള്ള ഒരാളുടെ വാർഷിക വരുമാനത്തിന്റെ 2.5 ശതമാനം സകാത്തായി നൽകൽ നിർബന്ധമാണ്. ഇത് നൽകാത്തയാൾ മുസ്‌ലിം ആകില്ല എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. സകാത്ത് നൽകാത്ത മുസ്‌ലിങ്ങൾക്കെതിരെ രണ്ടാം ഖലീഫ അബൂബക്കർ യുദ്ധംചെയ്യുക വരെയുണ്ടായി. ദാരിദ്ര്യ നിർമാർജനമാണ് സകാത്തിന്റെ പ്രഥമ ലക്ഷ്യം.
കേവല ഭക്ഷണ പരിത്യാഗമോ നോമ്പ്
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിക്കലാണ് നോമ്പിന്റെ ഭൗതികമായ രൂപം. എന്നാൽ, കേവല ആഹാര പരിത്യാഗമല്ല നോമ്പ്. നോമ്പ്കാരൻ മോശം വാക്കും പ്രവൃത്തിയും ഇടപാടുകളും ഉപേക്ഷിക്കുന്നില്ലെങ്കിൽ ആ നോമ്പ് തനിക്ക് വേണ്ടെന്ന് ദൈവം പറയുന്നുണ്ട്. പ്രവാചക വചനങ്ങളുടെ ഏറ്റവും വിശ്വാസ യോഗ്യമായ ക്രോഡീകൃത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി ഇങ്ങനെ ഒരു പ്രവാചക വചനം ഉദ്ധരിക്കുന്നു. ‘‘നോമ്പുകാരന്റെ കണ്ണുകൾ പൈശാചികതകൾ കാണുന്നതിൽനിന്ന് പിന്തിരിയണം, കേൾക്കുന്നതിൽനിന്ന് ചെവിയും പിൻമാറണം, വിചാരിക്കുന്നതിൽനിന്ന് മനസും സംസാരിക്കുന്നതിൽനിന്ന് നാവും.’’ അഥവാ, അന്ന പാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ നോമ്പ്കാരനാകില്ല. വിശ്വാസപരവും സ്വഭാവപരവുമായ വിശുദ്ധി പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ നോമ്പ് ദൈവ സമക്ഷം സ്വീകാര്യമാകൂ.
ഭക്ഷണ മേളകളല്ല നോമ്പ്
ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതികമായ ഏറ്റവും വലിയ ലക്ഷ്യം. നോമ്പ് തുറ സൽക്കാരങ്ങൾ ധൂർത്തിന്റെയും ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദികളാക്കുന്നതിനെ ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്.
Read More: നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-ഡോ. ജ്യോതിദേവ് കേശവദേവ് എഴുതുന്നു
പ്രവാചകൻ നിർദേശിച്ചത് പ്രകാരം നോമ്പ് തുടങ്ങുന്നത് അത്താഴത്തോടെയാണ്. പുലർച്ചെ എഴുന്നേറ്റ് അൽപ്പം ഭക്ഷണം കഴിക്കുക. ഇതിനെ സുഹൂർ എന്ന് പറയുന്നു. വൈകുന്നേരം മഗ്രിബ് ബാങ്കോടെയാണ് വിശ്വാസികൾ നോമ്പ് അവസാനിപ്പിക്കുന്നത്. മിതമായ ആഹാരമാണ് ഈ ഘട്ടത്തിലും കഴിക്കാൻ പ്രവാചകൻ പഠിപ്പിച്ചത്.
സൗഹൃദം പൂത്തുലയുന്ന മാസം
നോമ്പ് കാലത്തെ അടുത്തകാലത്തായി ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുന്നുണ്ട് മുസ്‌ലിങ്ങളും അല്ലാത്തവരും. നോമ്പ് കാലത്ത്സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ വിരുന്നുകൾ സൗഹൃദത്തിന്റെ വലിയ പാഠങ്ങൾ നൽകുന്നുണ്ട്. വിവിധ തലങ്ങളിൽ ഇഫ്താർ മീറ്റുകൾ നടക്കാറുണ്ട്. ഗ്രാമീണ തലങ്ങളിൽ ജനകീയമായി നടക്കാറുള്ള സമൂഹ നോമ്പ് തുറകൾ മുതൽ ഭരണാധികാരികൾ നേരിട്ട് സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റുകൾ വരെ. മത, രാഷ്ട്രീയ കക്ഷി നിലപാടുകൾക്കപ്പുറത്ത് ഒരുമിച്ചിരിക്കാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള അവസരങ്ങളാകുന്നു ഇവ.
ഫിത്ർ സകാത്തോടെ വിരാമം
ശവ്വാൽ മാസത്തിന്റെ വരവറയിച്ച് ചന്ദ്രൻമാനത്ത് ഉദിക്കുന്നതോടെയാണ് ഒരു മാസത്തെ വ്രതം പൂർണമാകുന്നത്. ശവ്വാൽ ഒന്നിനാണ് പെരുന്നാൾ. അന്ന് പ്രത്യേക പ്രാർഥന കൽപ്പിച്ചിട്ടുണ്ട്. ഈദ് ഗാഹുകളിലും പള്ളികളിലുമായി അന്നേ ദിവസം വിശ്വാസികൾ സംഗമിക്കും. ഈദ് പ്രാർഥന സദസിലേക്ക് വരുന്നതിന് മുമ്പ് ചെയ്ത് തീർക്കേണ്ട മറ്റൊരു നിർബന്ധ കർമം കൂടിയുണ്ട്. അതാണ് ഫിത്ർ സകാത്ത്. പെരുന്നാൾ ദിവസത്തേക്ക് പാകം ചെയ്യാനുള്ള ആഹാര സാധനങ്ങളിൽ കൂടുതൽ ആരുടെ കൈവശമുണ്ടോ അവരെല്ലാവരും ഫിത്ർ സകാത്ത് നൽകാൻ ബാധ്യതപ്പെട്ടവരാണ്. അഥവാ, സമ്പന്നരുടെ മാത്രം ബാധ്യതയല്ല ഇത്. അന്ന് ജനിച്ച കുഞ്ഞിന് അടക്കം ഫിത്ർ സകാത്ത് ബാധ്യതയാണ്. ആ പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന ധാന്യമാണ് നൽകേണ്ടത്. ഏകദേശം രണ്ടര കിലോ വീതം ഒരാൾ നൽകണം. കുഞ്ഞുങ്ങൾക്ക് വേണ്ടി രക്ഷിതാക്കൾ നൽകണം. അയൽവാസികളും മറ്റുമായ ദരിദ്രർക്കാണ് ഇത് വിതരണം ചെയ്യേണ്ടത്. ഫിത്ർ സകാത്ത് വിതരണത്തോടെയാണ് യഥാർഥത്തിൽ ഒരാൾ നോമ്പ് കാലത്തിന് വിരാമമാകുന്നത്.