കൊച്ചി: മുന്‍ പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ കെ.എസ്. ദിലീപ്കുമാറിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ചു. ഡി ഗാലറിയില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി ഏഴു വരെയാണ് പ്രദര്‍ശനം.
ഇരുപത്തിമൂന്ന് വര്‍ഷത്തെ സജീവ പത്രപ്രവര്ത്തിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് ചിത്രകലയില്‍ ബിരുദാനന്തരബിരുദം നേടിയ ദിലീപ് വന്യവും അസാധാരണവുമായ രേഖകള്‍ കൊണ്ട് തീര്‍ത്ത 64 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മനുഷ്യനിൽ അന്തർലീനമായ ഏകാന്തതയെ അനുധാവനം ചെയ്യുകയാണ് ദിലീപിന്റെ ചിത്രങ്ങൾ. മനുഷ്യാവസ്ഥയുടെ സ്വാഭാവികമായ ഉള്ളടക്കമാണ് ഏകാന്തതയെന്ന് അദ്ദേഹം കരുതുന്നു. ചാര്‍ക്കോളും കറുത്ത ചായവും പേനയും പെന്‍സിലും ക്രയോണ്‍സും ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ മനുഷ്യന്റെ വ്യത്യസ്ത അവസ്ഥകളുടെ നേര്‍ക്കാഴ്ചകളാണ്. മിക്ക ചിത്രങ്ങളും കോറിയിട്ടതും പിന്നീട് പൂര്‍ത്തിയാക്കിയതുമാണ്. മനുഷ്യനിലെ ഏകാന്തതയെ പിന്തുടരുന്നവയാണ് ദിലീപിന്റെ ചിത്രങ്ങള്‍.
ചിത്രകാരിയും കവയത്രിയുമായ രാധാ ഗോമതിയാണ് ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 13-ന് പ്രദർശനം സമാപിക്കും.
ഗോവ, തിരുവനന്തപുരം, മട്ടാഞ്ചേരി തുടങ്ങിയയിടങ്ങളിലെ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു. എ.ഡി 2000 എന്ന പേരില്‍ മാധവന്‍നായര്‍ ഫൗണ്ടേഷന് ആര്‍ട്ട് ഗ്യാലറിയിലെ സംഘപ്രദര്ശനത്തിലും മലമ്പുഴയിലെ യക്ഷിയാനം ദേശീയ ചിത്രകാര ക്യാമ്പിലും പങ്കെടുത്തിരുന്നു.