പ്രത്യേകം തയാറാക്കിയ വേദിക്കു ചുറ്റും തിങ്ങിനിറഞ്ഞ പുരുഷാരം. ജനക്കൂട്ടത്തിന്റെ ആവേശാര്‍പ്പുവിളികള്‍ക്കിടെ കുതിക്കുന്ന കാളക്കൂറ്റന്മാര്‍. ഇവയെ കീഴടക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പോരാടുന്ന വീരന്മാര്‍… വേഗതയുടെയും സാഹസികതയുടെയും അസമാന്യമായ സങ്കലനമായ ജെല്ലിക്കെട്ടിനെ വീണ്ടും വരവേല്‍ക്കാനൊരുങ്ങുകയാണു തമിഴ്ജനത.

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ചാണു ജെല്ലിക്കെട്ടെന്ന അതിപുരാതന ആചാരം നടത്തുന്നത്. മാട്ടുപ്പൊങ്കല്‍ ദിവസം തുടങ്ങുന്ന ജെല്ലിക്കെട്ട് കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മധുരയിലെത്തുക. ഈ വര്‍ഷത്തെ ജെല്ലിക്കെട്ട് 14 മുതല്‍ 16 വരെ മധുര ജില്ലയിലെ ആവണിയാപുരത്തും അളങ്കനല്ലൂരിലും പാലമേടും നടക്കുകയാണ്.
പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി ദേവപ്രീതിക്കായി നടത്തുന്ന ജെല്ലിക്കെട്ട്
കാളകളും മനുഷ്യരും തമ്മിലുള്ള സമാനതകളില്ലാത്ത മത്സരപ്പോരാണ്. പരിശീലിപ്പിച്ച മത്സരക്കാളകളെ ഓരോന്നായി മത്സരവേദിക്കു പിന്നിലുള്ള കൂട്ടില്‍ നിന്നു പ്രത്യേകം സജ്ജമാക്കിയ മത്സരവേദിയിലേക്കു തുറന്നുവിടുന്നു. അവിടെ തയാറായി നില്‍ക്കുന്ന കാളപ്പൂട്ട് വീരന്മാരില്‍ ആരെങ്കിലും കുതിച്ചുപാഞ്ഞു വരുന്ന കാളയുടെ മുതുകില്‍ പിടിച്ച് നിശ്ചിത സമയത്തിനുള്ളിലും നിശ്ചിത ദൂരത്തിനുള്ളിലും കാളയെ പിടിച്ചുനിര്‍ത്തണം. അങ്ങനെ നിര്‍ത്തുന്നയാള്‍ വിജയിക്കും. അല്ലെങ്കില്‍ കാള വിജയിക്കും.
കാറും ബൈക്കുകളും മുതല്‍ വിലയേറിയ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്. കാളയുടെ കണ്ണുകളിലോ കൊമ്പിലോ വാലിലോ തൊടാനോ പിടിക്കാനോ പാടില്ലെന്ന് കര്‍ശന നിയമമുണ്ട്. അങ്ങിനെ ചെയ്യുന്നവരെ ഉടന്‍ മത്സരത്തില്‍നിന്നു റഫറി പുറത്താക്കും.
ജെല്ലിക്കെട്ട് മത്സരങ്ങളില്‍ അപകടം സാധാരണമാണ്. അനേകം മത്സരവീരന്മാരെ കാളകള്‍ ഇടിച്ചും കുത്തിയും ചവിട്ടിയും വീഴ്ത്താറുണ്ട്. പലപ്പോഴും ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്കു മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ കാഴ്ചക്കാരും ഇതില്‍ പെടാറുണ്ട്.
2017 ജനുവരി 22നു പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തും ചവിട്ടുമേറ്റ് മൂന്നുപേരാണു മരിച്ചത്. 86 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഫെബ്രുവരി അഞ്ചിനു മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ 49 പേര്‍ക്കു പരുക്കേറ്റു. 2010 മുതല്‍ 2014 വരെ 17 മരണങ്ങളുണ്ടായപ്പോള്‍ ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
എല്ലാവര്‍ഷവും നിരവധിപേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനാല്‍ 2007 ജനുവരിയില്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ 2010ല്‍ കര്‍ശന ഉപാധികളോടെ ജെല്ലിക്കെട്ട് നടത്താന്‍ സുപ്രീംകോടതി അനുവദിച്ചു. 2014 ല്‍ വീണ്ടും നിരോധനമേര്‍പ്പെടുത്തി. ഇതിനെതിരെ തമിഴ് ജനത നിരന്തരമായി നടത്തിയ സമരങ്ങള്‍ക്കൊടുവില്‍ 2017 ല്‍ നിയമം ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിരോധനം മറികടക്കുകയായിരുന്നു.
പ്രത്യേക ഇനത്തില്‍പ്പെട്ട, പരിശീലനം ലഭിച്ച കാളകളെയാണു ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. നാലു മുതല്‍ ഏഴു ലക്ഷം രൂപ വരെ വിലവരുന്നവയാണ് ഈ കാളകള്‍. മത്സരത്തിനു വളരെ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പ്രത്യേക ഭക്ഷണവും നല്‍കി കാളകളെ ഒരുക്കുന്നു. ചിലര്‍ നീന്തല്‍ പരിശീലനം വരെ കാളകള്‍ക്കു നല്‍കാറുണ്ട്.
ആയിരക്കണക്കിനു കാളകളാണു തമിഴ്‌നാട്ടിലുടനീളം പൊങ്കല്‍ ഉത്സവ നാളുകളില്‍ ജെല്ലിക്കെട്ടുകളില്‍ പങ്കെടുക്കുന്നത്. 14 ന് ആവണിയാപുരത്തും 15 നു പലമേടും 16ന് അളഗനല്ലൂരിലും ജെല്ലിക്കെട്ട് നടക്കും.