Independence Day 2020, Popular Patriotic Songs: പാട്ടുകൾ മനുഷ്യനു നൽകുന്ന ഊർജ്ജം നിസ്സീമമാണ്. അസ്വസ്ഥനായ ഒരാളെ ശാന്തനാക്കാൻ, മനോഹരമായൊരു ഉറക്കത്തിലേക്ക് നയിക്കാൻ, പ്രണയാതുരനാക്കാൻ, കണ്ണുകൾ ഈറനണിയിക്കാൻ, എന്തിന് കടുത്ത വേദനകളിൽ നിൽക്കുന്ന ഒരാളെ ഒന്നു പെയ്തൊഴിയാൻ വരെ സഹായിക്കുന്ന രീതിയിൽ ഇന്ദ്രജാലം കാണിക്കാൻ കഴിയുന്ന ഒരു അത്ഭുതലോകമാണ് സംഗീതത്തിന്റേത്.
പാട്ടുകൾ ദേശീയതയേയും ദേശഭക്തിയേയും കുറിച്ചാണെങ്കിലോ, കേട്ടുകേട്ടിരിക്കേ നമ്മളിൽ അഭിമാനവും സന്തോഷവും ഐക്യബോധവുമൊക്കെ നിറയുകയായി. നമ്മുടെ നാടിന്റെ പാരമ്പര്യത്തിലേക്കും കടന്നുവന്ന വഴികളിലേക്കുമുള്ള ഒരു തിരിച്ചുനടത്തം കൂടിയാവുകയാണ് അത്തരം ദേശഭക്തിഗാനങ്ങൾ.
പലവിധ കഷ്ടപ്പാടുകളിലും ക്ലേശങ്ങളിലും പെട്ടു ഉഴറുമ്പോഴും ഒന്നിച്ചുനിന്ന് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അക്ഷീണം പ്രവർത്തിക്കാനുള്ള പ്രചോദനവും കരുത്തും പകരുന്ന ശക്തിസ്രോതസ്സുകളായിരുന്നു ഒരു ജനതയ്ക്ക് ഈ ദേശഭക്തിഗാനങ്ങളെല്ലാം തന്നെ. ജാതി മത വർഗ്ഗ ചിന്തകൾക്ക് അപ്പുറം ഒരു ജനതയെ ഒറ്റക്കെട്ടായി ചേർത്തുനിർത്താൻ മാത്രം ശക്തിയുണ്ടായിരുന്നു ദേശഭക്തിഗാനങ്ങൾക്ക്. സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷവും നീണ്ട സഹനസമരങ്ങളുടെ കാലത്തെ ഓർമ്മപ്പെടുത്തുന്ന ധാരാളം ദേശഭക്തി ഗാനങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. ഇന്ത്യയെന്ന വികാരം നെഞ്ചിലേറ്റുന്ന, ഇന്ത്യയുടെ ദേശീയതയിൽ അഭിമാനിക്കുന്ന ഓരോ ഇന്ത്യക്കാരനും അവരുടെ പ്രാദേശിക ഭാഷകളിൽ ധാരാളം ദേശീയ ഭക്തിഗാനങ്ങൾ ഉണ്ട്. ഒരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറി കാലാന്തരമായി നിലനിൽക്കുന്ന അഭിമാനഗാനങ്ങൾ.
മലയാളഭാഷയിലും എന്നെന്നും അഭിമാനത്തോടെ മാത്രം ഓർക്കാവുന്ന ഒരുപിടി നല്ല ദേശഭക്തിഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരയോദ്ധാക്കളുടെ ഓർമകളിലേക്കാണ് അവയിൽ പല പാട്ടുകളും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ദേശീയതയ്ക്ക് മലയാളഭാഷ പകർന്നു നൽകിയ ആ മധുരഗാനങ്ങൾ എന്നും നമ്മൾ മലയാളികളുടെ അഭിമാനമാണ്.
കവിതകൾക്കും കീർത്തനങ്ങൾക്കുമൊക്കെ അപ്പുറം മനുഷ്യരെ സ്വാധീനിക്കുന്ന നിരവധി ദേശഭക്തി ഗാനങ്ങൾ മലയാളസിനിമയിലും ഉണ്ടായിട്ടുണ്ട്. രാജ്യം 72-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ മലയാളി ഓർത്തിരിക്കുന്ന ചില ദേശഭക്തിനിറഞ്ഞ സിനിമാഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഒരു യാത്ര.
Happy Independence Day 2020: Popular Patriotic Songs and Poems for 15th August: ആ ഗാനങ്ങളിലൂടെ
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല…
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല… എന്ന് പാടി കേൾക്കുന്പോൾ അഭിമാനത്തോടെയല്ലാതെ കേൾക്കാൻ കഴിയാത്ത മലയാളികളുണ്ടോ. 1964 ൽ പുറത്തിറങ്ങിയ ആദ്യകിരണങ്ങൾ എന്ന സിനിമയിലാണ് ഈ ഗാനം പിറന്നത്. പി.ഭാസ്കരൻ മാഷാണ് ദേശഭക്തി തുളുന്പുന്ന ഈ ഗാനം എഴുതിയത്. പി.സുശീലയും സംഘവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനരംഗം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ കൂടി ഇപ്പോഴും ഈ ഗാനം ഓർക്കുന്നു എന്നറിയുന്പോഴാണ് ആ ഗാനത്തിന്റെ ജനപ്രീതി മനസ്സിലാവുക. ബ്ലാക്ക് ആന്റ് വൈറ്റ് കാല സിനിമകളിൽ നിന്നും നമ്മുടെ സിനിമയും ടെക്നോളജിയും ഒരുപാടുദൂരം മുന്നോട്ട് സഞ്ചരിച്ചിട്ടും ദേശഭക്തിയെ കുറിച്ചുള്ള ഗാനങ്ങളുടെ പട്ടികയിൽ ഏറെ മുന്നിൽ തന്നെ നിൽക്കുകയാണ് ഈ ഗാനം.
മകനേ… ഇതിന്ത്യയുടെ ഭൂപടം..
ദേശസ്നേഹത്തെ കുറിച്ചുള്ള കവിതകളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് മധുസൂദനന്‍ നായര്‍ എഴുതിയ ‘ഭാരതീയം’ എന്ന കവിത. ഭാരതമെന്റെ രാജ്യം ഏതുഭാരതനുമെന്‍ സോദരൻ എന്ന ഇന്ത്യയുടെ അഖണ്ഡതയെ ഉയർത്തിപ്പിടിക്കുകയാണ് കവി കവിതയിലുടനീളം.
ജയ ജയ ജന്മ ഭൂമി
മലയാളികളുടെ അഭിമാനമായ മറ്റൊരു ദേശഭക്തിഗാനമാണ് വയലാർ-ദേവരാജൻ ടീമിന്റെ കൂട്ടുകെട്ടിൽ പിറന്ന ജയ ജയ ജൻമഭൂമി എന്ന ഗാനം. ഒരു ഗുജറാത്തി കഥയെ ആസ്പദമാക്കി ബി.ആർ.പന്തലു നിർമിച്ച സ്കൂൾ മാസ്റ്റർ എന്ന മലയാള ചിത്രത്തിലേതാണ് ഈ ഗാനം. 1964 ലാണ് ഈ സിനിമ റിലീസ് ആയത്. എസ്.ആർ.പുട്ടണ്ണയും ബി.ആർ.പന്തലും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. വയലാറിന്റെ ഗാനരചനയിൽ ജി.ദേവരാജൻമാഷ് സംഗീതം നിർവ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് കെ.ജെ.യേശുദാസും ടി.ശാന്തയും ചേർന്നാണ്.
ശിൽപികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ…
ശശികുമാർ സംവിധാനം ചെയ്ത് 1975ൽ ഇറങ്ങിയ ‘പിക്നിക്ക് എന്ന സിനിമയിലാണ് ‘ശിൽപികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ വിടരും നവയുഗവസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ’ എന്ന ഗാനം മലയാളി കേട്ടത്. സമഗ്രമായ ഭാരതദർശനമുള്ള ഈ ഗാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്. ഒരു തോണിയിൽ യാത്ര ചെയ്യുന്ന സംഘത്തിന്റെ ഗാനമാണിത്. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം.കെ.അർജുനൻ മാഷാണ്. പി.ജയചന്ദ്രനും പി.മാധുരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേം നസീറും ബഹദൂറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു മാർച്ചിങ് സോങ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ ഗാനം പാർട്ടിഭേദമില്ലാതെ എല്ലാ വിദ്യാർഥി സംഘടനകളുടെയും പൊതുയോഗങ്ങളിൽ പാടികേട്ടിരുന്ന ഒരു പാട്ടാണ്. കക്ഷിരാഷ്ട്രീയമില്ലാത്ത രാഷ്ട്രീയഗാനം എന്നാണ് ശ്രീകുമാരൻ തമ്പി ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്.
ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം
ദേശസ്നേഹത്തിന്റെ വീര്യം സിരകളിലേക്ക് കൂടി പടരുന്ന കവിതകൾ മലയാളത്തിന് സമ്മാനിച്ച മഹാകവിയാണ് വള്ളത്തോൾ. ഭാരത്തതിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയും പൗരാണിക സത്തയേയും തികഞ്ഞ അഭിമാനത്തോടും ആദരവോടുകൂടി വരികളിലേക്ക് ആവാഹിച്ച കവി. “ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ,” എന്നൊക്കെ എഴുതുമ്പോൾ വള്ളത്തോളിന്റെ വരികളിൽ നിറയുന്നതും ദേശസ്നേഹം തന്നെ.
ലോകമേ തറവാട്, തനിക്കി ചെടികളും പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയുടെയും അന്തസത്ത ദേശസ്നേഹം തന്നെയാണ്. വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയുടെ സംസ്കാരത്തനിമ വിളിച്ചോതുന്നതാണ് ഈ കവിതയും.
Read more: Independence Day Speech: സ്വാതന്ത്ര്യദിന പ്രസംഗം, അറിയേണ്ടതെല്ലാം
കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?
വരും തലമുറയ്ക്ക് ഒരു കനവായോ കഥയായോ തോന്നാവുന്ന അനന്യസാധാരണമായൊരു ജീവിതം ജിവിച്ച ഗാന്ധിജിയെ കുറിച്ചുള്ള മധുസൂദനൻ നായരുടെ ‘ഗാന്ധി’ എന്ന കവിതയിലും നിറയുന്നത് ദേശസ്നേഹം തന്നെയാണ്.
“ആരാണ് ഗാന്ധി?” എന്ന അന്വേഷണമാണ് കവിത നിറയെ. നിഴല് ചുള്ളി ഊന്നി ചരിത്രത്തിലെങ്ങോ നടന്നവന്‍, താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണു താനേ പുകഞ്ഞവൻ, വെറുതെ കിനാവിന്റെ കഥകള്‍ പുലമ്പിയോന്‍,” എന്നിങ്ങനെ പോവുന്നു വാക്കുകളിലൂടെയുള്ള ഗാന്ധി വർണന.
നെഞ്ചില്‍ ഇട നെഞ്ചില്‍ തുടി കൊള്ളുന്നൊരു ശബ്ദം ജയ് ഹിന്ദുസ്ഥാന്‍…
സിരകളിൽ രക്തം തുളുന്പുന്ന വീര്യമുള്ള വരികളുമായാണ് 1994 ൽ സൈന്യം എന്ന ചിത്രം പുറത്തിറങ്ങിയത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളികളെ ഒന്നടക്കം ത്രസിപ്പിച്ച ദേശഭക്തി നിറഞ്ഞ ഗാനം എന്ന സവിശേഷതയും ഈ ഗാനത്തിന് അവകാശപ്പെടാനുണ്ട്. എസ്.പി.വെങ്കിടേഷിന്റെ ഈണത്തിൽ ഷിബു ചക്രവർത്തിയാണ് ഗാനം എഴുതിയത്. കൃഷ്ണചന്ദ്രൻ എന്ന ഗായകനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ…
സിദ്ധാർഥ് വിപിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ‘ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ…’ എന്ന ഗാനവും ഈ ഗണത്തിൽ ഏറെ ശ്രദ്ധ നേടിയ പാട്ടുകളിലൊന്നാണ്. 2008 ലാണ് മേജർ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമ റിലീസ് ആയത്. പട്ടാളക്കഥകളെ എന്നും നെഞ്ചിലേറ്റി സ്വീകരിക്കുന്ന മലയാളികൾ ഈ ഗാനത്തെയും ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. യുവഗായകരിൽ ശ്രദ്ധേയരായ നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗംഗാ യമുനാ സംഗമസമതല ഭൂമി….
” ഗംഗാ യമുനാ സംഗമസമതല ഭൂമി, സ്വർഗ്ഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി … ” 1968 ൽ പുറത്തിറങ്ങിയ ഹോട്ടൽ ഹൈറേഞ്ച് എന്ന ചിത്രത്തിലാണ് ഈ മനോഹരഗാനമുള്ളത്. പി.സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജി.ദേവരാജൻ മാഷാണ്. വയലാർ രാമവർമ്മയുടെ വരികൾ മലയാളി കേട്ടത് കമുകറ പുരുഷോത്തമന്റെ ശബ്ദത്തിലാണ്.
ശാരികേ ശാരികേ സിന്ധു ഗംഗാ നദീതീരം വളർത്തിയ ഗന്ധർവ്വ ഗായികേ….
തോപ്പിൽ ഭാസി സംവിധാനം ചെയ്ത ശരശയ്യ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനമാണ് ഇത്. 1971 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സത്യൻ, മധു, ഷീല, ജയഭാരതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഉത്തിഷ്ഠതാ ജാഗ്രത എന്ന വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്. എം.ജി.രാധാകൃഷ്ണനും പി.മാധുരിയുമാണ് വയലാറിന്റെ ഈ വരികൾ ആലപിച്ചിരിക്കുന്നത്. ജി.ദേവരാജൻ മാഷാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
വന്ദേമാതരം… മണ്ണും വിണ്ണും എന്നും വണങ്ങും പുണ്യം പെയ്ത ഗംഗാപ്രവാഹം
2009 ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലെ വന്ദേമാതരം എന്നു തുടങ്ങുന്ന ഗാനത്തിലും ഇന്ത്യയുടെ വൈവിധ്യസമ്പൂർണമായ പാരമ്പര്യത്തെ കുറിച്ചാണ് പറയുന്നത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് സംഗീതം നൽകിയത് എം.ജയചന്ദ്രനാണ്. അലക്സ്, സൈനോജ്, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
Read more: Independence Day 2020: വൈവിധ്യ സമ്പന്നമായ ഇന്ത്യയെ കുറിച്ച് പരമ്പരയുമായി നാഷണൽ ജിയോഗ്രാഫിക്