Google Doodle: ജാപ്പാനീസ് പർവതാരോഹകയായ ജുങ്കോ താബെയുടെ ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലിന്റെ ആദരം. എവറസ്റ്റ് കൊടുമുടിയിലെത്തിയ ആദ്യ ജാപ്പനീസ് വനിതയാണ് ജുങ്കോ താബെയ്. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വെച്ച് ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ കയറിയ ആദ്യ വനിത എന്ന വിശേഷണവും ജുങ്കോയ്ക്ക് സ്വന്തം. ജുങ്കോയുടെ 80-ാം ജന്മദിനമാണ് ഇന്ന്.
ഏഴു കൊടുമുടികൾ അനായാസമായി ചാടി കടന്നു പോവുന്ന ജുങ്കോയെ ആണ് ഗൂഗിൾ ഡൂഡിലിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഐസ് മൂടിയ ഏഴു പർവ്വതങ്ങൾ ഒരു ഗ്രാഫിൽ രേഖപ്പെടുത്തിയ ഗൂഗിളിന്റെ ആനിമേഷൻ കൗതുകമുണർത്തും.
1939 ൽ ജപ്പാനിലെ ഫുകുഷിമയിൽ മിഹാരു എന്ന ചെറുപട്ടണത്തിലാണ് ജുങ്കോ താബെ ജനിച്ചത്. പത്തു വയസ്സിൽ സ്കൂളിൽ നിന്നും നാസു പർവതത്തിലേക്ക് നടത്തിയ യാത്രയാണ് ജുങ്കോയുടെ പർവതാരോഹണം എന്ന പ്രണയത്തിന് തുടക്കം കുറിച്ചത്. മലകയറ്റത്തെ പ്രണയിച്ച ജുങ്കോ 1969 ൽ രണ്ടുകുട്ടികളുടെ അമ്മയായതിനു ശേഷം ജപ്പാനിലെ ആദ്യത്തെ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു.
1975 മേയ് 16 നാണ് ജുങ്കോ താബെയ് എവറസ്റ്റ് കീഴടക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ കയറിയ 36-ാമത്തെ വ്യക്തിയെന്ന നിലയിൽ ഓർമ്മിക്കപ്പെടാനാണ് ജുങ്കോ ആഗ്രഹിച്ചത്. എവറസ്റ്റിലെ ആദ്യത്തെ വനിതയാകാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ജുങ്കോ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
എവറസ്റ്റിന് ശേഷം ജുങ്കോ വിവിധ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടികൾ താണ്ടിയും ചരിത്രത്തിലിടം പിടിച്ചിരുന്നു. അകോൺകാഗ്വ, മൗണ്ട് മക്കിൻലേ, കിളിമഞ്ജാരോ കൊടുമുടി, വിൻസൺ മാസ്സിഫ്, മൗണ്ട് എൽബ്രസ്, മൗണ്ട് കോഷിസ്കോ, പുൻചാക്ക് ജായ തുടങ്ങി 76 വ്യത്യസ്ത രാജ്യങ്ങളിലെ പർവതശിഖരങ്ങളിൽ ജുങ്കോ തന്റെ യാത്രാപ്രണയവുമായെത്തി. ഏഴു വർഷങ്ങൾക്കു മുൻപ്, 2012 ഒക്ടോബർ 20 ന് കാൻസർ ബാധയെ തുടർന്നായിരുന്നു ജുങ്കോ താബെയുടെ മരണം.
Read More: മഞ്ഞുമലകൾ താണ്ടി ജീവിതത്തിലേക്ക്; സാഹസിക യാത്രാനുഭവം പങ്കുവച്ച് മഞ്ജു വാര്യർ- വീഡിയോ