കോവിഡ് രോഗവ്യാപനത്തിന്റെ ഭീഷണി ദിവസങ്ങള്‍ കഴിയും തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നൂറിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് എല്ലാ ദിവസവും. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നതും കൂടുകയാണ് കേരളത്തിൽ. അത് കൊണ്ട് തന്നെ, മുന്‍പ് നിഷ്കര്‍ഷിച്ചിരുന്ന കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതൽ നടപടികൾ വീഴ്ച കൂടാതെ പാലിക്കേണ്ടതുണ്ട് ഏവരും. കോവിഡ് രോഗവ്യാപനം തടയാനും, രോഗം വരാതിരിക്കാനും ആവശ്യമായ മുൻകരുതലുകളെക്കുറിച്ച് ധാരണയുണ്ടാവുകയും അവ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്താൽ രോഗം പകരാനുള്ള സാധ്യത കുറച്ചു കൊണ്ടു വരാനാവും എന്ന് കോവിഡ് മുക്തി നേടിയ രാജ്യങ്ങളുടെ അനുഭവത്തിലൂടെ നാം പഠിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനെതിരേ ദൈനംദിന ജീവിതത്തിൽ നിരന്തരം പാലിക്കേണ്ട ഏഴ് ശീലങ്ങൾ ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നുണ്ട്. കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകുന്നതും, ചുമയും പനിയുമുണ്ടെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലും അടക്കമുള്ള നിർദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
Seven simple steps to protect yourself and others from COVID-19
- കൈ കഴുകുക: ഇടക്കിടെ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. സോപ്പോ ഹാൻഡ് വാഷോ ലഭിക്കാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കാം.
- കണ്ണ്, മൂക്ക്, വായ, ചെവി എന്നിവിടങ്ങൾ കൈ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക.
- ചുമയ്ക്കുമ്പോൾ വായ കൈമുട്ട് വച്ചോ തൂവാല കൊണ്ടോ പൊത്തിപ്പിടിക്കുക.
- ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുക.
- ചെറിയ പനിയോ ചുമയോ ആയാൽ പോലും അസുഖമുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയുക
- പനിയും ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടുമുണ്ടെങ്കിൽ വൈദ്യസഹായം തേടുക, ഇതിനായി അവരെ ആദ്യം ഫോണിൽ ബന്ധപ്പെടുക.
- കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും ലോകാരോഗ്യസംഘടനയിൽ നിന്നുമുള്ള ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് നിരന്തരം അറിയുക, മനസിലാക്കുക.
കോവിഡ് വ്യാപനത്തിനെതിരായ സാമൂഹ്യ അകല ചട്ടങ്ങളും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നതടക്കമുള്ള നിബന്ധനകളും പാലിക്കേണ്ടത് അനിവാര്യമാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതും ഒഴിവാക്കണം. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ പ്രദേശങ്ങളിലെ അധിക നിയന്ത്രണങ്ങളും പാലിക്കണം.
പുറത്തിങ്ങുമ്പോൾ മാസ്ക് ധരിച്ചത് കൊണ്ട് മാത്രം രോഗം തടയാനാവില്ലെന്നും മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കുന്നതും കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുന്നതുമടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
Read Here: കൊറോണക്കാലത്ത് വീട്ടിൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ