Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും, എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായി ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ഈ വർഷം ജൂലൈ 31 വെള്ളിയാഴ്ചയാണ് ബലിപെരുന്നാൾ ആഘോഷങ്ങളെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ആഗസ്ത് ഒന്ന്, ശനിയാഴ്ചയായിരിക്കും ഇന്ത്യയിൽ ബലിപെരുന്നാൾ.
ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കും തുടക്കമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ട ഈ കോവിഡ് കാലത്തും പ്രിയപ്പെട്ടവരെ മനസ്സുകൊണ്ട് ചേർത്ത് പിടിച്ച് നമുക്ക് ബലിപെരുന്നാൾ ആശംസകൾ കൈമാറാം.
Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings





Eid-ul-Adha 2020 Date in India, Importance and Significance: പ്രവാചകൻ ഇബ്റാഹീം ആണ് ബലി പെരുന്നാൾ സുദിനത്തിന്റെ കേന്ദ്രബിന്ദു
ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ. ഇബ്രാഹീമിന്റെ മകനും പ്രവാചകനുമായ ഇസ്മാഈലിന്റെ സന്താന പരമ്പരകളിൽ പെട്ടതാണ് മുഹമ്മദ് പ്രവാചകൻ. ഇബ്രാഹീമിന്റെ മറ്റൊരു മകനും പ്രവാചകനുമായ ഇസ്ഹാഖിന്റെ സന്താനപരമ്പരയിൽ പെട്ടവരാണ് ജൂത, ക്രൈസ്തവ സമുദായങ്ങൾ. അതുകൊണ്ട് തന്നെ സെമിറ്റിക് മതങ്ങൾക്കൊക്കെയും ഒരുപോലെ ആദരണീയനാണ് ഇബ്റാഹീം അല്ലെങ്കിൽ അബ്രഹാം.
ചരിത്രത്തിൽ കടന്നുപോയ നിരവധി മഹാവ്യക്തിത്വങ്ങളിൽ ഒരാൾ മാത്രമല്ല ഇബ്റാഹീം. ത്യാഗത്തിന്റെയും ദൈവമാർഗത്തിലുള്ള സമർപ്പണത്തിന്റെയും ഉടൽ രൂപമായിരുന്നു അദ്ദേഹവും പത്നി ഹാജറയും പുത്രൻ ഇസ്മാഈലും അടങ്ങുന്ന ഇബ്റാഹീം കുടുംബം. വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ 69 തവണയാണ് ഇബ്റാഹീമിനെ പരമാർശിക്കുന്നത്. വിശ്വാസികളുടെ ജീവിതവുമായി അത്രമേൽ ചേർന്ന് നിൽക്കുന്നു ഈ ചരിത്രപുരുഷൻ. ഇസ്‌ലാം മത വിശ്വാസകളുടെ നിർബന്ധകർമ്മമായ അഞ്ച് നേര നമസ്കാരത്തിൽ ഇബ്റാഹീമിന്റെ സ്മരണ തുടർച്ചയായി കടന്നുവരുന്നു. നമസ്കാരത്തിനായി അവർ അഭിമുഖീകരിക്കുന്ന മക്കയിലെ വിശുദ്ധ കഅ്ബ ദേവാലയം ഇബ്രാഹീമും മകൻ ഇസ്മാഈലൂം പണികഴിപ്പിച്ചതാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്. വിശ്വാസിയുടെ ഒരു നിമിഷത്തിൽനിന്ന് പോലും പ്രവാചകൻ ഇബ്റാഹീം പുറത്തല്ലെന്ന് സാരം. ബലി പെരുന്നാൾ ആ ത്യാഗ, സമര, പോരാട്ട ജീവിതത്തിന്റെ ഓർമ പുതുക്കലിനായി ദൈവം പ്രത്യേകമായി നിശ്ചയിച്ചതും അതുകൊണ്ടാണ്.
ത്യാഗമാണ് ഇബ്റാഹീം
ദൈവത്തിനായി സ്വയം സമർപ്പിതമായ ജീവിതമായിരുന്നു ഇബ്റാഹീമിന്റേത്. ജീവിത സായാഹ്നത്തിൽ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമർപ്പിക്കണമെന്ന് അരുളിയപ്പോൾ, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്റാഹീം. ദൈവം തന്നത്, അവൻ തിരിച്ചു ചോദിക്കുമ്പോൾ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്റാഹീമിന്റെ സമീപനം. ഇബ്റാഹീമിന്റെ സമർപ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിക്കുകയുമുണ്ടായി.

ആരോരുമില്ലാത്ത, കൃഷിയോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത മക്കാ താഴ്‌വരയിൽ ഭാര്യക്കും പിഞ്ചുകുഞ്ഞിനുമൊപ്പം താമസിക്കവെ, പ്രബോധ നാർഥം ദേശാടനത്തിന് പോകാൻ അരുൾപാടുണ്ടാകുന്നു ഇബ്റാഹീമിന്. പ്രിയതമയെയും കുഞ്ഞിനെയും ആ മരുപ്പറമ്പിൽ തനിച്ചാക്കി, ദൈവത്തിൽ ഭാരമേൽപ്പിച്ച് ദേശാന്തരഗമനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് ആസർ നേതൃത്വം നൽകുന്ന പൗരോഹിത്യത്തിന്റെ ജീർണവിശ്വാസങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിൽ വീട്ടിൽനിന്നും നാട്ടിൽനിന്നും പുറത്താക്കപ്പെടുകയുണ്ടായി അദ്ദേഹം. എതിർശബ്ദങ്ങളെ തന്റെ അധികാരത്തിന്റെ ഹുങ്കിനാൽ നിർവീര്യമാക്കാൻ നോക്കിയ നൗറൂദ് എന്ന ഏകാധിപതിക്ക് മുന്നിൽ സധൈര്യം തന്റെ വിശ്വാസം അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. പകരം അദ്ദേഹത്തിന് ലഭിച്ചത് തീകുണ്ഡാരം ആയിരുന്നു. അതിനെയും അദ്ദേഹം തന്റേടത്തോടെ നേരിട്ടു.

മകൻ വേണോ ദൈവം വേണോ എന്ന് ചോദിച്ചപ്പോൾ, കുടുംബത്തോടൊപ്പമുള്ള സുഖജീവിതം വേണോ ദൈവമാർഗത്തിലുള്ള പ്രബോധനം വേണോ എന്ന് ചോദിച്ചപ്പോൾ, ആദർശം സന്ധി ചെയ്ത് സുഖലോലുപനായ ശിഷ്ട ജീവിതം വേണോ തീകുണ്ഡാരം വേണോ എന്ന് ചോദിച്ചപ്പോൾ ദൈവത്തിന് വേണ്ടിയാണെങ്കിൽ എന്തിനും സ്വാഗതം എന്ന് ഉറക്കെ പ്രഖ്യാപിച്ചു ആ വിപ്ലവകാരി. അതുകൊണ്ട് കൂടിയാകണം ദൈവം, ഇബ്റാഹീമിനെ ‘തന്റെ കൂട്ടുകാരൻ’ (ഖലീലുല്ലാഹ്) എന്ന് വിളിച്ചത്!
ബലി അഥവാ ഉദുഹിയത്ത്
പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ.
ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടത് കൂടിയാണ്. ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ദിവസം അന്നത്തേക്ക് പാചകത്തിനുള്ള ധാന്യം കഴിച്ച് മിച്ചമായുള്ളവരെല്ലാം രണ്ടര കിലോ വീതം ദാനമായി (ഫിത്വർ സകാത്ത്) നൽകണമെന്നതാണ് അതിൽ ഒന്നാമത്തേത് ബലി പെരുന്നാൾ ദിനത്തിൽ അറുക്കുന്ന ബലി മാംസവും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനാണ് കൽപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിലെ ബലി സങ്കൽപത്തിന്റെ പ്രത്യേകത കുടിയാണ് അത്. പെരുന്നാൾ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാൾ പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക. പെരുന്നാൾ ദിനത്തിൽ അസൗകര്യമുള്ളവർ തുടർന്ന് വരുന്ന മൂന്ന് ദിനങ്ങളിലൊന്നിൽ (അയ്യാമുത്തശ്രീഖ്) ബലി അറുത്താലും മതി.
ഹജ്ജിന്റെ പെരുന്നാൾ
ഇബ്റാഹീം പ്രവാചകന്റെ ത്യാഗജീവിതത്തോടുള്ള ഐക്യദാർഢ്യം തന്നെയാണ് ഹജ്ജ് കർമത്തിലൂടെയും വിശ്വാസികൾ പ്രകടിപ്പിക്കുന്നത്. ഇബ്റാഹീമിന്റെ വിളിക്ക് ഉത്തരമായാണ് ഹാജിമാർ മക്കയിൽ എത്തുന്നത്. അവർ അവിടെ നിരന്തരം ചൊല്ലുന്ന തർബിയത്ത് അതാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (നാഥാ ഞാൻ ഇതാ നിന്റെ വിളിക്കുത്തരമേകി നിന്റെ സന്നിധാനത്തിൽ വന്നണഞ്ഞിരിക്കുന്നു)
ഇസ്‌ലാമിലെ നിർബന്ധ കർമമാണ് ഹജ്ജ്. പക്ഷേ, സാമ്പത്തിക കഴിവും ആരോഗ്യവുമുള്ളവർ നിർവഹിച്ചാൽ മതിയാകും. ഹജ്ജിലെ ഓരോ കർമവും ഇബ്റാഹീം, പത്നി ഹാജറ, പുത്രൻ ഇസ്മാഈൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.

സഫ, മർവ കുന്നുകൾക്കിടയിലെ നടത്തം (സഅ്‌യ്) ഒരു ഉദാഹരണം. ആരോരുമില്ലാതെ മരുപ്പറമ്പിൽ കുടിവെള്ളത്തിനായി തൊണ്ടപൊട്ടിക്കരഞ്ഞ കുഞ്ഞ് ഇസ്മാഈലിന് വേണ്ടി ദാഹജലം അന്വേഷിച്ച് മാതാവ് ഹാജറ, സഫ, മർവ കുന്നുകൾക്കിടയിലൂടെ ഓടി നടന്നു. ഹാജറയുടെ ഈ ഓട്ടത്തെ പ്രതീകാത്മകമായി പിന്തുടരുകയാണ് ഹാജിമാർ സഇ്യിലൂടെ. ഒടുവിൽ ഇസ്മാഈലിന്റെ കാലടിയിൽ വെള്ളം ഉറവപൊട്ടി. സംസം…
ഈ വെള്ളം ഇന്നും ഒരത്ഭുതമായി ജലം പ്രവഹിപ്പിക്കുന്നു. ഹജ്ജിന് വരുന്നവർക്ക് കുടിക്കാനും എത്രവേണമെങ്കിലും കൊണ്ട്പോകാനും മാത്രമുള്ള മഹാപ്രവാഹമായി സംസം മാറി.
സാഹോദര്യത്തിന്റെ സന്ദേശം
ലോകത്തെമ്പാടുമുള്ള, വിവിധ ദേശക്കാരും ഭാഷക്കാരും വർണക്കാരുമായ ലക്ഷങ്ങൾ ഒരൊറ്റ ലക്ഷ്യവുമായി, ഒരേ പ്രാർഥന മന്ത്രങ്ങളുമായി ഒരു സ്ഥലത്ത് സംഗമിക്കുകയാണ് ഹജ്ജ് ചടങ്ങിൽ. വിശ്വ സാഹോദര്യത്തിന്റെ മഹാസമ്മേളനമായി ഹജ്ജ് പരിണമിക്കുന്നത് അങ്ങനെയാണ്. എന്നാൽ ഇത്തവണ മുൻവർഷങ്ങളിൽ 35 ലക്ഷത്തോളം ആളുകൾ പങ്കെടുത്തിരുന്ന ഹജ്ജിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഹജ്ജിൽ മാത്രമല്ല, ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങളിലുമെല്ലാം പ്രതിഫലനം ഉണ്ടാവും. സാമൂഹിക അകലം പാലിച്ചുകൊണ്ടുവേണം ഇത്തവണ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കാൻ.
Read more: Hajj 2020: അറഫ സംഗമം ഇന്ന്; കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷ