scorecardresearch

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

ബാബുവിനെ ഉടൻ എയർ ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കലക്ടർ അറിയിച്ചു

Babu Rescue, Indian Army
മലമുകളിലെത്തിയ ബാബുവിനോടൊപ്പം സൈനിക ഉദ്യോഗസ്ഥര്‍ Photo: Southern Command INDIAN ARMY

പാലക്കാട്: മലമ്പുഴ ചെറോട് മലയിൽനിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇസിജി അടക്കമുള്ള പരിശോധനാ ഫലം നോർമലാണ്.

മലയിടുക്കിൽനിന്ന് സൈന്യം മലമുകളിലേക്കു കയറ്റിക്കൊണ്ടുവന്ന ബാബുവിനെ ഹെലികോപ്റ്ററിൽ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചിക്കോട് ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽനിന്ന് ആംബുലന്‍സിലേക്കു മാറ്റിയ ഉടനെ ബാബുവിന് പ്രാഥമിക ചികിത്സ നല്‍കി. തുടർന്നാണു പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.

43 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കൊടുവിൽ 10.15 ഓടെയാണ് ബാബുവിനെ മലമുകളില്‍ എത്തിച്ചത്. രാവിലെ ഒന്‍പതരയോടെ ബാബുവിന്റെ സമീപം രക്ഷാപ്രവര്‍ത്തകനെത്തി വെള്ളം നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നു മനസിലാക്കിയതോടെ ഹെൽമറ്റും ബെൽറ്റും നൽകി. ഇവ ധരിച്ച ബാബുവുമായി സൈനികൻ മലമുകളിലേക്കു കയറുകയായിരുന്നു.

ഇന്നലെ മലകയറാൻ ആരംഭിച്ച സൈന്യം ബാബുവിനെ താഴെയിറക്കാനുള്ള ശ്രമം ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. വടം ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താനുള്ള ശ്രമമാണ് വിജയിച്ചത്. സൈന്യം മലയുടെ മുകളില്‍ നിന്നു രക്ഷാപ്രവര്‍ത്തനശ്രമം നടന്നിരുന്നു.

കരസേനയുടെ രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നിലവില്‍ നടത്തിയത്. എല്ലാവിധത്തിലും യുവാവിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോസ്റ്റർ ഇന്ന് രാവിലെ ഒന്‍പതോടെ എത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചിരുന്നെങ്കിലും അതിന്റെ ആവശ്യമുണ്ടായില്ല.

വെല്ലിങ്ടണിൽ നിന്നുള്ള ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള മദ്രാസ് റജിമെന്റ് സെന്റർ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ട്രെക്കിങ് വിദഗ്ധരുള്‍പ്പെടുന്ന പ്രത്യേകസംഘവും രണ്ട് സൈനിക ടീമും ഇന്നലെ രാത്രിയില്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീണ കാര്യം ബാബു ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചുനല്‍കുകയും ചെയ്തു.

സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും മലമ്പുഴ പൊലീസും ഇന്നലെ രാത്രി 12നു ബാബുവിനു സമീപമെത്തിയിരുന്നു.

എന്നാല്‍ വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് സംഘം അവിടെ ക്യാമ്പ് ചെയ്തു. വന്യമൃഗശല്യങ്ങളുടെ സാന്നിധ്യം ഏറെയുള്ള ഇവിടെ അതൊഴിവാക്കാനായി സംഘം പന്തം കത്തിച്ചുവച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും മലയ്ക്കു താഴെ കാത്തുനില്‍ക്കുകയാണ്.

Also Read: ഞായറാഴ്ചകളിലെ നിയന്ത്രണം പിൻവലിച്ചു; 28 മുതൽ സ്കൂളുകളും കോളജുകളും സാധാരണ നിലയിലേക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth trapped in cliff palakkad rescue operation updates

Best of Express