കൊച്ചി: രാത്രിനടത്തത്തിനിടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് കാസർകോട് പിടിയില്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാസര്‍കോട് സ്വദേശിയാണ് ഇയാൾ. സമാനമായ പ്രശ്നത്തില്‍ പാലക്കാടും ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. കാറിലെത്തിയ യുവാവ് സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

പൊലീസ് സുരക്ഷയോടെയാണ് നടന്നതെങ്കിലും ചില മോശം അനുഭവം ഉണ്ടായെന്നാണ് കൊച്ചി സ്വദേശിനി പ്രിയ പറയുന്നത്. പാലാരിവട്ടത്തുനിന്നാണ് നടന്നുതുടങ്ങിയത്. ആദ്യം അവിടെ എത്തിയപ്പോൾ പത്ത്, പന്ത്രണ്ട് പേരെ നടക്കാൻ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായമായ ഒരു ചേച്ചിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സ്ത്രീകൾ കൂട്ടംകൂടി നിൽക്കുന്നതുകണ്ട് അതിലൂടെ നടന്നു പോകുകയായിരുന്ന ഒരു പുരുഷൻ തങ്ങളുടെ അടുത്ത് നിന്ന് സിഗരറ്റ് വലിക്കുകയും മോശമായി നോക്കുകയും ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് ചെയ്‌തില്ല. കൂട്ടത്തിലുണ്ടായിരുന്ന പ്രായമായ ചേച്ചി അയാളെ ചോദ്യം ചെയ്‌തു. മാറിനിന്ന് സിഗരറ്റ് വലിച്ചൂടെ എന്ന് ചേച്ചി ചോദിച്ചപ്പോൾ അയാൾ കുറേ ന്യായീകരണങ്ങൾ നടത്തുകയാണ് ചെയ്‌തത്. പിന്നീട് എല്ലാവരും ചേർന്ന് ഇത് ചോദ്യം ചെയ്‌തപ്പോഴാണ് അയാൾ പോയതെന്നും പ്രിയ പറഞ്ഞു.
അതേസമയം, ‘പൊതുയിടം എന്റേതും’ എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് നടത്തിയ വനിതകളുടെ രാത്രി നടത്തം ചരിത്രമായി. ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന പരിപാടിയില്‍ 8,000 ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. രാത്രി 11 മുതൽ പുലർച്ചെ ഒന്ന് വരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വനിതാ ശിശു വികസന വകുപ്പ് നേതൃത്വം വഹിച്ച രാത്രി നടത്തത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം വനിതകളെത്തി. വിവിധ ജില്ലകളിലായി 8,000 ത്തോളം വനിതകൾ പങ്കെടുത്തതായി വനിതാ ശിശു വികസന വകുപ്പ് തന്നെ അറിയിച്ചു.
Read Also: Horoscope Today December 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും മുന്നോട്ടു വന്നതിനാല്‍ അവരെക്കൂടി ഉള്‍പ്പെടുത്തി. അങ്ങനെ 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

Read Also: ജീവിതത്തിന് ലോങ് വിസില്‍; മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
ഏറ്റവും അധികംപേര്‍ രാത്രി നടന്നത് തൃശൂര്‍ ജില്ലയിലാണ്. തൃശൂരില്‍ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ 2 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ 23, കൊല്ലം 3, പത്തനംതിട്ട 12, ഇടുക്കി 2, പാലക്കാട് 31, കോഴിക്കോട് 6, കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രാത്രി നടത്തത്തിന്റെ സ്ഥലങ്ങള്‍.