തിരുവനന്തപുരം: കെപിഎസി ലളിതയുടെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. കെപിഎസി ലളിത പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല. സ്ത്രീ പീഡനങ്ങളെ ലഘൂകരിച്ച് കാണുന്ന സമീപനം കെപിഎസി ലളിതയെ പോലുളളവർക്ക് അനുയോജ്യമല്ല. അവരെ പോലെയുളള പ്രഗത്ഭ വനിതകൾ ഇരകളോടൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ ആണ് നിലകൊള്ളേണ്ടതെന്ന കാര്യത്തിൽ ചിന്തിച്ച് നിലപാട് എടുക്കണമെന്ന് ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പീഡനം നടന്നാൽ അത് വീടിനുളളിൽ തന്നെ തീർക്കണമെന്ന തരത്തിലുളള പരാമർശങ്ങൾ അടിച്ചമർത്തലിന്റേതാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കേണ്ട എഎംഎംഎ നേതൃത്വം രംഗം വഷളാക്കുന്നു. മാപ്പ് പറയേണ്ടത് ഡബ്ല്യുസിസിയിലെ നടിമാർ അല്ല. ഡബ്ല്യുസിസിക്ക് എതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിച്ചത് അപലപനീയം. സൈബർ ആക്രമണങ്ങളെക്കുറിച്ച് വനിത കമ്മിഷൻ അന്വേഷിക്കും. ഡബ്ല്യുസിസിക്ക് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്
ഡബ്ല്യുസിസി അംഗങ്ങളെ കെപിഎസി ലളിത ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു. നടിമാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എംഎംഎംഎ സംഘടനയിൽ പറയണം. ആൺ-പെൺ വ്യത്യാസമില്ലാത്ത സംഘടനയാണ് എംഎംഎംഎ. നടിമാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തുനിന്ന് കുറ്റപ്പെടുത്താം. അഭിപ്രായങ്ങൾ പറയാം. അതിന് അവരെ ആരെയും തടയില്ല. സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തു വിളിച്ചു പറയുന്നത് ശരിയല്ലെന്നും കെപിഎസി ലളിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read: രാജിവച്ച നടിമാർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ പറയട്ടെ: കെപിഎസി ലളിത
സംഘടനയിൽനിന്നും പുറത്താക്കിയവർ ആദ്യം ക്ഷമ പറയട്ടെ. അവർ സംഘടനയിൽ വന്ന് ചെയ്ത തെറ്റുകൾക്ക് ക്ഷമ പറയട്ടെ. അതിനുശേഷം സംഘടനയിലേക്ക് തിരികെ എടുക്കാം. മറ്റെല്ലാ സിനിമാ മേഖലയിലും വച്ച് ഏറ്റവും നന്നായി പോകുന്ന സംഘടനയാണ് എഎംഎംഎ. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ലളിത പറഞ്ഞിരുന്നു.