തിരുവനന്തപുരം: സിനിമകളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കാണിക്കുമ്പോൾ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ഉത്തരവ്. ‘സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമം കുറ്റകരമാണ്’ എന്ന മുന്നറിയിപ്പ് സ്ക്രീനില്‍ എഴുതി കാണിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
സിനിമയിൽ മദ്യപാന രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്നുണ്ട്. ബലാൽസംഗം, സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക ഉപദ്രവം, കരണത്തടിക്കൽ, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഫിലിം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുഖാന്തിരം വിഷയം കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജിയണൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.
ഇത് സംബന്ധിച്ച വിശദീകരണം സാംസ്കാരിക വകുപ്പുസെക്രട്ടറി അടിയന്തിരമായി സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.