കുമളി: മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരുക്കേൽപിച്ചു. സംഭവത്തിനുപിന്നാലെ യുവാവ് സ്വയം കഴുത്തറത്തു. ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപമാണു സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീതയ്ക്കാണ് കുത്തേറ്റത്. വയനാട് സ്വദേശി സനിൽ (25) ആണ് യുവതിയെ ആക്രമിച്ചത്.
യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ബസിൽ കയറിയത്. ഇരുവരും മുൻപരിചയക്കാരാണ്. ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഇരുവരും ഒരുമിച്ചാണ് ഇരുന്നിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തിയതായും ബസ് ജീവനക്കാർ പറഞ്ഞു.
ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് യുവതിയെ യുവാവ് കുത്തിയത്. അതിനുശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിന്റെ നില അതീവ ഗുരുതരമാണ്. യുവതിയുടെ നില ഗുരുതരമല്ല.