/indian-express-malayalam/media/media_files/uploads/2018/11/ramesh-chennithala.jpg)
പമ്പ: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തർക്ക് നാമജപത്തിൽ പങ്കെടുക്കരുതെന്ന് നോട്ടീസ് നൽകാൻ പിണറായി ആരാണ്? സർ സിപിയാണോ? പിണറായി സർ സിപി കളിക്കുകയാണോ?. നാമജപത്തിൽ പങ്കെടുക്കാൻ ഭക്തർക്ക് സർക്കാരിന്റെ ചീട്ട് ആവശ്യമുണ്ടോ? നാമജപത്തിൽ പങ്കെടുക്കാൻ സർക്കാരിന്റെ നോട്ടീസ് വേണം, ശബരിമലയിൽ വരാൻ പൊലീസിന്റെ പാസ് വേണം, സന്നിധാനത്ത് ശരണം വിളിക്കാൻ പൊലീസിന്റെ അനുവാദം വേണം. ഏതു കാലമാണിത്. ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ചെന്നിത്തല ചോദിച്ചു. പമ്പയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർശന നിയന്ത്രണങ്ങൾ വച്ചാൽ ശബരിമലയിലേക്ക് ആരാണ് വരിക. ഇവിടുത്തെ കരിനിമയങ്ങൾ പിൻവലിക്കുക, നിരോധനാജ്ഞ ശബരിമലയിൽ പാടില്ല, സമാധാനപരമായി ഭക്തർക്ക് തീർത്ഥാടനം നടത്തണം ഇവയൊക്കെയാണ് യുഡിഎഫ് ആവശ്യം. നിരോധനാജ്ഞ ഞങ്ങൾ ലംഘിച്ചു കഴിഞ്ഞു. ഏതെങ്കിലും ഒരു ബിജെപിക്കാരൻ അയ്യപ്പ ഭക്തർക്കൊപ്പം എത്തി ശരണം വിളിച്ചാൽ അവരൊക്കെ ബിജെപിക്കാരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയല്ല. കുഴപ്പം ഉണ്ടാക്കാതെ നാമജപം മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ എങ്ങനെ അംഗീകരിക്കാൻ കഴിയും.
ആർഎസ്എസ്-ബിജെപിക്ക് എതിരായ വികാരം പിണറായി വിജയൻ ഞങ്ങളെ പഠിപ്പിക്കേണ്ട. അവരെ തടഞ്ഞു നിർത്താനുളള ശക്തി കോൺഗ്രസിനേയുളളൂ. അതിന് യാതൊരു സംശയവും വേണ്ട. ഉമ്മാക്കി കാട്ടി കേരളത്തിലെ ഭക്തജനങ്ങളെ മുഴുവൻ വിരട്ടി കളയാം എന്ന ധാരണ മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ അത് വേണ്ട.
പമ്പയിൽ ഒരു ഓലപ്പന്തൽ എങ്കിലും കെട്ടിയിരുന്നുവെങ്കിൽ ഭക്തർക്ക് മഴയത്ത് നനയാതിരിക്കാൻ കഴിഞ്ഞേനെ?. പമ്പയിൽ ടോയ്‌ലെറ്റ് സൗകര്യങ്ങളില്ല. കുടിക്കാൻ വെളളമില്ല. ഭക്തർക്ക് സമാധാനത്തോടെ ശബരിമലയിൽ എത്താനുളള സൗകര്യം ഉണ്ടാകണം. പിണറായി വിജയൻ 144 പ്രഖ്യാപിച്ചാൽ വിരണ്ട് എല്ലാവരും അനുസരിക്കുമെന്ന് കരുതിയെങ്കിൽ അത് നടക്കില്ലെന്ന് ഞങ്ങൾ തെളിയിച്ചു. തീർത്ഥാടകരെ ബുദ്ധിമുട്ടിക്കാനുളള ഒരു നടപടിക്കും യുഡിഎഫിനില്ല. അതിനാൽ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും പമ്പയിൽ പ്രതിഷേധംം അവസാനിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.