Kerala Budget 2021: തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ച് കൈയടി നേടി ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങൾക്കൊപ്പം സർക്കാർ മുന്നേറുമെന്നും ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരെയും മറക്കാതെ ധനമന്ത്രി. ആശ പ്രവർത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിക്കും. ആയമാരുടെ വേതനം 1000 രൂപവരെ കൂട്ടി. പാചകതൊഴിലാളികളുടെ വേതനം 50 രൂപ വർധിപ്പിച്ചു.
ജേണലിസ്റ്റ്, നോൺ ജേണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു. ജേണലിസ്റ്റ് പെൻഷൻ പതിനായിരത്തിൽനിന്ന് പതിനൊന്നായിരമായും നോൺ ജേണലിസ്റ്റ് പെൻഷൻ ആറായിരത്തിൽനിന്ന് ഏഴായിരമായുമാണ് വർധിപ്പിച്ചത്. ജേണലിസ്റ്റ് ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിക്കും.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അംഗമാകാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്പോള്‍ അംഗത്തിനു തുക പൂര്‍ണമായും ലഭിക്കും.
മറ്റ് പെന്‍ഷനുകള്‍ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് 60 വയസ് മുതല്‍ പെന്ഷന് നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി വഴി ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കും.
പ്രവാസി ക്ഷേമനിധിക്ക് ഒൻപത് കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്ഷന് 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്ഷന് 3000 രൂപയായും വര്‍ധിപ്പിച്ചു
കെഎസ്ആർടിസി ശമ്പളത്തിനും പെൻഷനുമായി 1000 കോടി അനുവദിക്കും. ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ 50 കോടിയും അനുവദിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.
പ്രവാസി ക്ഷേമത്തിനായി 180 കോടി അനുവദിച്ചു
2021-22 ൽ ആരോഗ്യവകുപ്പിൽ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി