/indian-express-malayalam/media/media_files/uploads/2018/10/Amit-Shah-at-Kannur-Airport.jpg)
കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമിത്ഷായുടെ വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയത് കേരള സർക്കാർ അല്ലെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയാണെന്നും 'കിയാല്‍' അധികൃതര്‍. വാർത്താക്കുറിപ്പിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം കഴിയും മുമ്പേ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ യാത്രക്കാരനായി എത്തിയത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കിയാലിന്റെ വിശദീകരണം. നോൺ ഷെഡ്യൂൾഡ് വിമാനങ്ങൾക്കും വിമാനത്താവളത്തിൽ ഇറങ്ങാവുന്നതാണെന്നും കിയാൽ അധികൃതർ വ്യക്തമാക്കി. നിയമാനുസൃതമായി തന്നെയാണ് വിമാനത്തിന് അനുമതി നൽകിയതെന്നും അധികൃതർ പറയുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളുടെ ഓപ്പറേഷന്‍ 2018 ഡിസംബര്‍ ആറിനു ശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളുടെ ഓപറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നല്‍കാവുന്നതാണ്.
അതിന് ആവശ്യമായ ചെലവ് അതത് വിമാന കമ്പനികള്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള കമ്പനിക്ക് നല്‍കണമെന്ന് മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി നിയമാനുസ്യതമായി തരേണ്ട ചാര്‍ജ്ജ് നല്‍കുകയുമുണ്ടായി. ഇത് കൂടാതെ, രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകള്‍ക്കും വിമാനത്താവള കമ്പനി അനുമതി നല്‍കിയിട്ടുണ്ട്.
കണ്ണൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ പരാമർശങ്ങൾ വിവാദത്തിലായിരുന്നു. അമിത് ഷായ്‌ക്ക് അനുമതി നൽകിയത് സംസ്ഥാന സർക്കാരാണെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ കേന്ദ്രസർക്കാരാണ് അനുമതി നൽകിയതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങളും ആരോപിച്ചിരുന്നു. ഇതിനിടയിലാണ് കിയാൽ അധികൃതരുടെ വിശദീകരണം വന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.