തിരുവനന്തപുരം: വാളയാർ കേസില്‍ പൊലീസ് തുടർ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കള്‍. സിബിഐ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
കേസില്‍ സിബിഐ അന്വേഷണം വേണം. ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
Read Also: വാളയാർ പീഡനക്കേസ്: പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി, പുനർവിചാരണയ്‌ക്ക് അനുമതി
പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ സമരസമിതിയും വ്യക്തമാക്കി. കേസ് വഷളാക്കിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആക്ഷേപം.
സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ തീരുമാനം.
Read Also: പട്ടയഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്, രാജൻ കൈയേറി; തഹസിൽദാറുടെ റിപ്പോർട്ട്
അതേസമയം, വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വിധി ഹെെക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവാണ് ഹെെക്കോടതി റദ്ദാക്കിയത്.
സർക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹർജികളിലാണ് ഹെെക്കോടതി വിധി. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹെെക്കോടതി പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.