കൊച്ചി: കോൺഗ്രസിനെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച ബിനീഷ് കോടിയേരിയ്ക്ക് മറുപടിയുമായി തൃത്താല എംഎൽഎ വി.ടി ബൽറാം. ബിനീഷ് കോടിയേരിയ സൈക്കോയാണെെന്നും ‘മാടമ്പള്ളിയിലെ യഥാർഥ മനോരോഗി’ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരാണെന്നും ബൽറാം ഫെയ്ബുക്കിൽ കുറിച്ചു.
“ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നത്! സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളാണ് ഇത്തരക്കാർ.”
കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തിൽ, ഈ അവസ്ഥയിൽ കോൺഗ്രസുകാർ സന്തോഷിക്കുകയാണ് എന്ന അർഥത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയായ ബിനീഷിന്റെ പോസ്റ്റ്.
“കേരളത്തിലിന്ന് കോവിഡ് രോഗികളുടെ എണ്ണം 1000 കവിഞ്ഞെന്നറിഞ്ഞ കോൺഗ്രസ് നേതാക്കൾ..
#മരണത്തിന്റെവ്യാപാരികൾ.”
ബുധനാഴ്ച കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലായിരുന്നു. പുതിയതായി 1038 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. 272 പേർ രോഗമുക്തി നേടി ബുധനാഴ്ച ആശുപത്രി വിട്ടു.
Read More: രൂക്ഷമാകുന്ന കോവിഡ് വ്യാപനം: ലോക്ക് ഡൗണ്‍ വീണ്ടും ആലോചിച്ച് കേരളം
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരായിരുന്നു. 785 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 പേർ വിദേശത്ത് നിന്ന് എത്തിയവരും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
”നേരത്തെ നമ്മള് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ.”