
തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ ശക്തമായ വിമര്‍ശനവുമായി വിടി ബല്‍റാ രംഗത്ത്. എസ്‌എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവർത്തിപ്പിച്ചുകൊണ്ടാണെന്ന് ബല്‍റാം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഒന്നും അകത്തേക്കും പുറത്തേക്കും കടക്കാത്ത, ആശയപരമായ കാറ്റും വെളിച്ചവും കടക്കാത്ത ചെങ്കോട്ടകളിലേ അവർക്ക് ഇന്നത്തെപ്പോലുള്ള പ്രത്യയശാസ്ത്ര വിഡ്ഢികളെ വിരിയിച്ചെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയയും മാവോയുടെ ചൈനയും കാസ്ട്രോയുടെ ക്യൂബയും മുതൽ വേരറ്റുപോകുന്നതിനു മുൻപുള്ള ബംഗാളും ഇപ്പോഴത്തെ കണ്ണൂരും യൂണിവേഴ്സിറ്റി കോളേജും വരെ എതിരാളികളില്ലാത്ത, എതിർ ശബ്ദങ്ങളുയരാത്ത, എതിർ ചിന്തകൾ പോലുമുദിക്കാത്ത പൂർണ്ണ വിധേയത്തമാണ് അവരുടെ പ്രത്യയശാസ്ത്രം. സോഷ്യൽ ഫാഷിസത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് കമ്മ്യൂണിസമെന്നും ബല്‍റാം വിമര്‍ശിച്ചു.
സ്റ്റേജിന്റെ ബാക്കിലേക്ക് വിളിച്ചുവരുത്തിയുള്ള കയ്യൂക്കിന്റെ അപാരതയിലൂടെയല്ല, സ്റ്റേജിനു മുന്നിലെ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ടുപോവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂഴിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം.
യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയെയും ജാനകിയെയും സുഹൃത്ത് ജിജീഷിനെയുമാണ് എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചത്. ക്യാംപസില്‍ വൈകുന്നേരം മൂവരും സംസാരിച്ചിരുന്നപ്പോൾ ഇവിടെയെത്തിയ എസ്എഫ്ഐ പ്രവർത്തകർ, 'ഈ പെണ്‍കുട്ടികള്‍ അത്ര ശരിയല്ല' എന്നും ഇവരോടൊപ്പം അത്ര ഇടപെടണ്ട എന്നും ജിജീഷിനോട് പറഞ്ഞതായി വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത സൂര്യയെയും സുഹൃത്തായ ജാനകിയെയും "നിങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ വാങ്ങിച്ചുകൂട്ടുന്നത് ഇവരായിരിക്കും" എന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇരുവരും പറഞ്ഞു. തുടർന്നായിരുന്നു മർദ്ദനം.
തസ്‌ലിം, സജിത്ത്, രജീഷ്, ഷബാന മുതലായവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദനമെന്ന് മൂവരും കന്റോൺമെന്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ശക്തമായ ഒരു ജനാധിപത്യ ചേരി മറുവശത്തുണ്ടാകുമ്പോൾ മാത്രമേ കമ്മ്യൂണിസം അൽപ്പമെങ്കിലും മനുഷ്യപ്പറ്റ് കാണിക്കാറുള്ളൂ. അപ്പോൾ മാത്രമേ ജനാധിപത്യവും മനുഷ്യാവകാശങ്ങളും സഹിഷ്ണുതയും കലയും സാഹിത്യവുമൊക്കെപ്പറഞ്ഞ് ഒരു സാംസ്ക്കാരിക മുഖം ഉണ്ടാക്കിയെടുക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കാറുപോലുമുള്ളൂ. അതല്ലെങ്കിൽ പൂർണ്ണമായ ഒരു സമഗ്രാധിപത്യ വ്യവസ്ഥിതി തന്നെയാണ് കമ്മ്യൂണിസത്തിന്റെ ലക്ഷ്യം എന്നാണ് ലോകം മുഴുവനുമുള്ള അനുഭവം. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയയും മാവോയുടെ ചൈനയും കാസ്ട്രോയുടെ ക്യൂബയും മുതൽ വേരറ്റുപോകുന്നതിനു മുൻപുള്ള ബംഗാളും ഇപ്പോഴത്തെ കണ്ണൂരും യൂണിവേഴ്സിറ്റി കോളേജും വരെ എതിരാളികളില്ലാത്ത, എതിർ ശബ്ദങ്ങളുയരാത്ത, എതിർ ചിന്തകൾ പോലുമുദിക്കാത്ത പൂർണ്ണ വിധേയത്തമാണ് അവരുടെ പ്രത്യയശാസ്ത്രം. സോഷ്യൽ ഫാഷിസത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് കമ്മ്യൂണിസം.
എസ്‌എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത് തന്നെ ക്യാമ്പസുകളെ മുഴുവനായി ഇടിമുറികളായി പരിവർത്തിപ്പിച്ചുകൊണ്ടാണ്. സ്വാധീനമുള്ള കോളേജുകളിൽ അവരാദ്യം ചെയ്യുന്നത് മറ്റുള്ള എല്ലാ ആശയക്കാരെയും അടിച്ചമർത്തിക്കൊണ്ട് "റെഡ് ഫോർട്ട്" എന്ന ബോർഡുയർത്തലാണ്. ഒന്നും അകത്തേക്കും പുറത്തേക്കും കടക്കാത്ത, ആശയപരമായ കാറ്റും വെളിച്ചവും കടക്കാത്ത ചെങ്കോട്ടകളിലേ അവർക്ക് ഇന്നത്തെപ്പോലുള്ള പ്രത്യയശാസ്ത്ര വിഡ്ഢികളെ വിരിയിച്ചെടുക്കാൻ കഴിയൂ.
സ്റ്റേജിന്റെ ബാക്കിലേക്ക് വിളിച്ചുവരുത്തിയുള്ള കയ്യൂക്കിന്റെ അപാരതയിലൂടെയല്ല, സ്റ്റേജിനു മുന്നിലെ തുറന്ന ജനാധിപത്യ സംവാദങ്ങളിലൂടെയാണ് നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ടുപോവേണ്ടത് എന്ന് പറയാൻ നമുക്കിനിയും വൈകിക്കൂടാ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.